കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ തള്ളി. ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തപ്പെട്ട പ്രതിയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. മഞ്ചേരി സബ് ജയിലിലാണ് ഷിംജിത റിമാൻഡിൽ തുടരുന്നത്. 

കുന്ദമംഗലം ഒന്നാം ക്ലാസ്  മജിസ്ട്രേറ്റ് കോടതിയാണ് ഷിംജിതയുടെ ജാമ്യാപേക്ഷ നിരസിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി ഇന്നത്തേക്ക് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. 

ബസിൽ ഒരു സ്ത്രീ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് 42 വയസ്സുള്ള ദീപകിനെ  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദീപക്കിന്റെ മാതാപിതാക്കൾ കിടപ്പുമുറിയുടെ വാതിലിൽ മുട്ടി ഉണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് അയൽക്കാരുടെ സഹായത്തോടെ മുറിയിൽ കയറിയപ്പോൾ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.