കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ആരാധനകളിൽ മൂന്നാമത്തേതായ രേവതി ആരാധന ഭക്തിനിർഭരമായി നടന്നു. ആയിരക്കണക്കിന് ഭക്തരെത്തിയതോടെ കൊട്ടിയൂർ ജനസാഗരമായി മാറി. പൊന്നിൻശീവേലി, ആരാധനാസദ്യ, പാലമൃത് അഭിഷേകം എന്നിവയായിരുന്നു രേവതി ആരാധന ദിവസത്തെ പ്രധാന ചടങ്ങുകൾ.

പാലമൃത് അഭിഷേകത്തിനായി കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ചെത്തിച്ച പഞ്ചഗവ്യവും ബാവലിപ്പുഴക്കരയിൽവെച്ച് തേടൻ വാര്യർ ഏറ്റുവാങ്ങി ഭഗവാന്റെ സന്നിധിയിലെത്തിച്ചു. ഈ പഞ്ചഗവ്യവും കോവിലകത്തുനിന്നുള്ള വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി സ്വയംഭൂവിൽ അഭിഷേകം ചെയ്തു. പൊന്നിൻ ശീവേലിക്ക് ശേഷം കോവിലകം കയ്യാലയിൽവെച്ച് ആരാധനാ സദ്യയും നടന്നു. 

രേവതി ആരാധനയിൽ പങ്കെടുക്കാനും ശീവേലി തൊഴാനും കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആരാധനകളിൽ നാലാമത്തേതും അവസാനത്തേതുമായ രോഹിണി ആരാധന ജൂൺ 24-നാണ് നടക്കുക.