പേർഷ്യൻ ഗൾഫിലെ ഇറാന്റെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ വ്യോമസേന വൻ ആക്രമണം നടത്തി. ഇറാന്റെ സൈനിക കേന്ദ്രങ്ങൾ പൂർണ്ണമായും തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണ് ഖാർഗ് ദ്വീപിൽ നടത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ദ്വീപിലെ എണ്ണ സംഭരണ ശാലകൾക്കും പശ്ചാത്തല സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ സൈനിക കേന്ദ്രങ്ങൾ മാത്രമാണ് തങ്ങൾ ലക്ഷ്യം വെച്ചതെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ലോക വിപണിയിലെ എണ്ണ വിലയും ആഗോള സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാണ് എണ്ണ പ്ലാന്റുകൾ തകർക്കാതിരുന്നതെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. എന്നാൽ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം തടയാൻ ഇറാൻ ശ്രമിച്ചാൽ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുന്ന കാര്യം പുനർചിന്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ ദ്വീപിലെ റഡാർ സംവിധാനങ്ങളും കൺട്രോൾ ടവറുകളും തകർന്നതായാണ് വിവരം.
ഫാർസ് വാർത്താ ഏജൻസിയാണ് എണ്ണ പശ്ചാത്തല സൗകര്യങ്ങൾ സുരക്ഷിതമാണെന്ന വിവരം പുറത്തുവിട്ടത്. വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും നാവിക താവളത്തിനും നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ടെഹ്‌റാൻ വൃത്തങ്ങൾ അറിയിച്ചു. പത്തോളം മിസൈലുകൾ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ പതിച്ചതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിക്കുന്ന തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അമേരിക്കയുടെ ഈ നീക്കത്തിന് പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനികളുടെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകൾക്ക് കാവലൊരുക്കാൻ സൈന്യത്തെ വിന്യസിച്ചു. നിലവിലെ സാഹചര്യത്തിൽ എണ്ണ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സമാധാന ചർച്ചകൾക്ക് സാധ്യത മങ്ങുന്നതോടെ പശ്ചിമേഷ്യ വലിയൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണ്.



