പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും കേരളത്തിൽ ഒരുക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
തിങ്കളാഴ്ച തിരുവനന്തപുരത്തെ പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും സമഗ്ര ശിക്ഷ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാഠം ഒന്ന് പുതുയുഗ വിദ്യാലയം’ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൃഹാതുരത്വം നിറഞ്ഞ ബാല്യകാല ഓർമ്മകൾ പങ്കുവെച്ച മുഖ്യമന്ത്രി, മഴ നനഞ്ഞ് നടന്ന് സ്കൂളിൽ പോയിരുന്ന കാലം വേദിയിൽ ഓർത്തെടുത്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വലിയ സ്വപ്നങ്ങളാണ് കാണുന്നത്. കേരളത്തിലെ അമ്മമാർ വിദ്യാഭ്യാസ പുരോഗതിക്ക് നൽകിയ സംഭാവന വളരെ വലുതാണ്.
അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ പരസ്പരം പങ്കുവെച്ച് അവയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ കുട്ടിയുടെയും താല്പര്യങ്ങളും കഴിവുകളും ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത ഉത്തരവാദിത്തമാണ്.
ലണ്ടനിലെ സ്കൂളിൽ ഒരു വിദ്യാർത്ഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം മുഖ്യമന്ത്രി പങ്കുവെച്ചു. ഓരോ കുട്ടിയുടെയും പ്രത്യേക കഴിവുകൾ കണ്ടെത്തി വളർത്തേണ്ടത് വിദ്യാഭ്യാസ സംവിധാനത്തിൻ്റെ പ്രധാന ദൗത്യമാണ്.
വിജ്ഞാന വിസ്ഫോടനത്തിൻ്റെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഓരോ നിമിഷവും പുതിയ അറിവുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കണം.
നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ അറിവ് സമ്പാദിക്കാനുള്ള ജിജ്ഞാസയാണ് ജീവിത വിജയത്തിൻ്റെ അടിത്തറ. കേരളത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും അവർ ഇന്ത്യയിലെയും വിദേശത്തെയും ഉന്നത സർവ്വകലാശാലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നത് അഭിമാനകരമാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിനായി ‘സെൻ്റേഴ്സ് ഓഫ് സയൻ്റിഫിക് ടെമ്പർ’ ആരംഭിക്കും. കുട്ടികളാണ് സമൂഹത്തിൻ്റെ ഏറ്റവും വലിയ നിക്ഷേപം. നാടിൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹവും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും നന്മ നിറഞ്ഞ അധ്യയന വർഷം ആശംസിച്ച അദ്ദേഹം, ഈ അധ്യയന വർഷത്തിലെ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തു.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ മുഖ്യാതിഥിയായി. തിരുവനന്തപുരം മേയർ വി വി രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, വാർഡ് കൗൺസിലർ രേഷ്മ പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് സ്വാഗതവും, പൊതുവിദ്യാഭ്യാസ ഡയറക്ടർ ആസിഫ് കെ യൂസഫ് നന്ദിയും അറിയിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെയാണ് പ്രവേശനോത്സവത്തിന് തുടക്കമായത്. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ ക്ലാസിലെത്തി മധുരം നൽകിയത് ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കി.



