മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് പൂർത്തിയായതോടെ വിജയപ്രതീക്ഷ പങ്കുവെച്ച് മുന്നണികൾ രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 74.35 ശതമാനം പോളിങ്ങാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ 76.60 ശതമാനമായിരുന്നു പോളിങ്. ശതമാനത്തിൽ അൽപ്പം കുറവുണ്ടെങ്കിലും തങ്ങളുടെ വോട്ടുകൾ പോൾ ചെയ്യിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പും എൽഡിഎഫ് ക്യാമ്പും.

യുഡിഎഫിൻ്റെ ശക്തികേന്ദ്രങ്ങളിൽ മികച്ച പോളിങ് രേഖപ്പെടുത്തിയെന്നും ഇത് വിജയപ്രതീക്ഷ നൽകുന്നതാണെന്നും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറയുന്നു. പോളിങ് ശതമാനവും പ്രതീക്ഷയും തമ്മിൽ ബന്ധിപ്പിക്കുന്ന രീതി തനിക്കില്ലെന്നും നല്ല പോളിങ് ഉള്ളപ്പോഴാണ് സമീപകാലത്ത് എല്ലാം ഇടതുമുന്നണി വിജയിച്ചിട്ടുള്ളതെന്നുമാണ് എം സ്വരാജിൻ്റെ പ്രതികരണം. പിവി അൻവർ പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന ജൂൺ 23ന് മാത്രമേ വ്യക്തമാവുകയുള്ളൂ.

ഈ പഞ്ചായത്തുകളിൽ പ്രതീക്ഷയോടെ ആര്യാടൻ ഷൗക്കത്ത്

വഴിക്കടവ്, മൂത്തേടം, പോത്തുകല്ല്, എടക്കര, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളിൽ ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അമരമ്പലം പഞ്ചായത്തിൽ പിന്നിലായാലും ആറ് പഞ്ചായത്തുകളിലെ ലീഡ് കൊണ്ട് ഇത് മറികടക്കാൻ കഴിഞ്ഞേക്കുമെന്നാണ് ആര്യാടനും സംഘവും പ്രതീക്ഷിക്കുന്നത്. ലീഗ് ഉണർന്ന് പ്രവർത്തിച്ചതോടെ യുഡിഎഫിൻ്റെ ഒരു വോട്ടുകളും നഷ്ടപ്പെടില്ലെന്ന കണക്കുകൂട്ടലും ഇവർക്കുണ്ട്.

12,000 മുതൽ 15,000 വരെ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. പി.വി.അൻവർ പിടിക്കുന്ന വോട്ടുകൾ യുഡിഎഫിനെ ബാധിക്കുമെന്ന ആശങ്കയില്ല. വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ബൂത്ത് കമ്മിറ്റികളിൽ നിന്നും ലഭിച്ച പ്രാഥമിക കണക്ക് പ്രകാരം നിലമ്പൂർ മുൻസിപ്പാലിറ്റിയിലും ഏഴ് പഞ്ചായത്തുകളിലും ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുമെന്നാണ് നേതാക്കൾ പറയുന്നത്. വഴിക്കടവിൽ മാത്രം 3000 വോട്ടിൻ്റെ ഭൂരിപക്ഷവും പ്രതീക്ഷിക്കുന്നുണ്ട്.

മൂന്ന് പഞ്ചായത്തും നഗരസഭയും ഒപ്പമെന്ന് ഇടതുക്യാമ്പ്

അതേസമയം മൂന്ന് പഞ്ചായത്തുകളിലും നഗരസഭയിലും വ്യക്തമായ ലീഡോടെ മണ്ഡലം നിലനിർത്താനാകുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫിനുള്ളത്. പോത്തുകല്ല്, കരുളായി, അമരമ്പലം പഞ്ചായത്തുകളിൽ ലീഡ് ഉറപ്പിക്കുന്ന സിപിഎം ബൂത്തുതല കണക്കുകൾ കൃത്യമായി വിലയിരുത്താൻ ഒരുങ്ങുകയാണ്. മറ്റ് പഞ്ചായത്തുകളിൽ യുഡിഎഫ് നേടുന്ന ലീഡ് ഈ പഞ്ചായത്തുകൾ കൊണ്ട് മറികടക്കാനാകുമെന്നും സ്വരാജ് നിയമസഭയിലെത്തുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.

അൻവർ പിടിക്കുന്ന വോട്ട് യുഡിഎഫിൻ്റെ പരാജയത്തിൻ്റെ ആഴം കൂട്ടുമെന്നും, യുഡിഎഫ് സ്ഥാനാർഥിയോട് ഒരുവിഭാഗം പ്രവർത്തകർക്കുള്ള എതിർപ്പ് നേട്ടമാകുമെന്നും ഇടതുപക്ഷം കരുതുന്നുണ്ട്. ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും അത് തന്‍റെ ശൈലിയല്ലെന്നും പറയുന്ന എം സ്വരാജ് വിജയപ്രതീക്ഷ പങ്കുവെക്കുന്നുണ്ട്.

അൻവർ പിടിക്കുക ആരുടെ വോട്ട്?

15,000 വോട്ടുകൾ വരെയാണ് പിവി അൻവർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. എന്നാൽ 75000 വോട്ട് ഒറ്റയ്ക്ക് നേടുമെന്നാണ് പിവി അൻവറിന്‍റെ അവകാശവാദം. അയ്യായിരത്തിലേറെ വോട്ട് പിടിക്കുമെന്ന് എസ്ഡിപിഐയും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

https://photogallery.malayalam.samayam.com/in-focus/poll?msid=121964622&host=mly&platform=desktop&isamp=false&showheading=true&ru=https://malayalam.samayam.com/latest-news/kerala-news/m-swaraj-or-aryadan-shoukath-who-will-win-in-nilambur-byelection-these-panchayats-are-crucial-ldf-and-udf-chances/articleshow/121964636.cms

വോട്ടെണ്ണൽ ജൂൺ 23ന്

തിങ്കളാഴ്ചയാണ് നിലമ്പൂരിലെ വോട്ടെണ്ണല്‍. 10 സ്ഥാനാര്‍ത്ഥികളാണ് നിലമ്പൂരിൽ ആകെ മത്സരരംഗത്തുണ്ടായിരുന്നത്. കനത്ത മഴയ്ക്കിടയിലും ഉയർന്ന പോളിങ് രേഖപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്ട്രോങ് റൂമിലാണ് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്