കേരള നിയമസഭയിലെ നിലവിലുള്ള എംഎൽഎമാരിൽ 70 ശതമാനത്തോളം പേർ ക്രിമിനൽ കേസ് പ്രതികളാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻ്റെ (എഡിആർ) പുതിയ റിപ്പോർട്ട്. എംഎൽഎമാരിൽ പകുതിയിലധികം പേർ കോടീശ്വരന്മാരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേരള ഇലക്ഷൻ വാച്ചുമായി ചേർന്ന് 132 എംഎൽഎമാരുടെ സത്യവാങ്മൂലം വിശകലനം ചെയ്തതിൽ 92 പേർക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് കണ്ടെത്തി.

എംഎൽഎമാരിൽ 33 പേർ (25 ശതമാനം) കൊലപാതകം, വധശ്രമം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. രണ്ട് എംഎൽഎമാർക്കെതിരെ കൊലപാതക കുറ്റവും (ഐപിസി സെക്ഷൻ 302), മൂന്ന് പേർക്കെതിരെ വധശ്രമവും (ഐപിസി സെക്ഷൻ 307) നിലവിലുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ കേസുണ്ട്, ഇതിൽ ഒരാൾ ബലാത്സംഗ കേസിൽ പ്രതിയാണ്.