വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തിരഞ്ഞെടപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ട് പ്രകടമാണെന്നും എന്നാൽ ഇത്തവണ ഇത്തരം നീക്കങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനവികാരം തങ്ങൾക്ക് എതിരാണെന്ന് മനസിലാക്കിയ എൽ.ഡി.എഫും ബി.ജെ.പിയും അവസാന അടവ് പയറ്റുകയാണ്. സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി സൗഹൃദം പുതിയ കാര്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.എം ശ്രീ പദ്ധതിയിലുൾപ്പെടെ ഈ അവിശുദ്ധ കൂട്ടുകെട്ട് കേരളം കണ്ടതാണ്.
ഒരു പാലം ഇടുമ്പോൾ രണ്ടു ഭാഗത്തും ഗുണമുണ്ടാകണമെന്ന കാഴ്ചപ്പാടിലാണ് മുഖ്യമന്ത്രിക്കെതിരായ ലാവ്ലിൻ കേസ് തുടർച്ചയായി മാറ്റിവെക്കുന്നതെന്നും കെ.സി ആരോപിച്ചു. കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിന്റെ വേഗത പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെയും ബിജെപിയുടെയും സ്ഥാനാർത്ഥി പട്ടികയിൽ ഈ അന്തർധാര പ്രതിഫലിക്കുന്നുണ്ടെന്നും പരസ്പരം സഹായിക്കാൻ ഇരു പാർട്ടികളും ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഈ അവിശുദ്ധ കൂട്ടുകെട്ട് ഇരു പാർട്ടികളിലെയും പ്രവർത്തകർ തന്നെ തള്ളിക്കളയും. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്ന് കാട്ടുന്നതിനൊപ്പം യു.ഡി.എഫിന്റെ ഭരണ പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.



