ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ചു വർഷം മുൻപ് നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ വീട്ടമ്മയ്ക്ക് അടിയന്തര ചികിത്സയൊരുക്കി കെ.സി. വേണുഗോപാൽ എംപി. ഉഷയെ എംപിയുടെ ഇടപെടലിനെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി.
ഉഷയുടെ ദുരവസ്ഥ വാർത്തകളിലൂടെ അറിഞ്ഞ എംപി ഉടൻ തന്നെ കുടുംബവുമായി ഫോണിൽ ബന്ധപ്പെടുകയും തുടർചികിത്സയ്ക്കുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യുകയുമായിരുന്നു. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് ഉഷയെ കൊച്ചിയിലെത്തിച്ചത്.
നിലവിൽ അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഉഷയെ ഡോക്ടർമാരുടെ വിദഗ്‌ധ പരിശോധനകൾക്ക് ശേഷമായിരിക്കും തുടർചികിത്സകൾക്കായി വിധേയയാക്കുക.



