കാൺപൂരിലെ വിഐപി റോഡിൽ ആറുപേർക്ക് പരിക്കേറ്റ ലംബോർഗിനി അപകടവുമായി ബന്ധപ്പെട്ട് പ്രമുഖ പുകയില വ്യവസായി കെ.കെ. മിശ്രയുടെ മകൻ ശിവം മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 8-ന് വൈകുന്നേരം നടന്ന അപകടത്തിൽ പത്തുകോടിയിലധികം വിലവരുന്ന ലംബോർഗിനി റെവുവെൽറ്റോ എന്ന ആഡംബര കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ 18 വയസ്സുകാരനായ ഇ-റിക്ഷാ ഡ്രൈവർ മുഹമ്മദ് തൗഫീഖ് നൽകിയ പരാതിയിലാണ് ഗ്വാൾട്ടോളി പോലീസ് നടപടിയെടുത്തത്.

അപകടസമയത്ത് താനാണ് കാർ ഓടിച്ചിരുന്നതെന്ന് അവകാശപ്പെട്ട് മോഹൻ എന്ന ഡ്രൈവർ കോടതിയിൽ കീഴടങ്ങാൻ എത്തിയത് കേസിൽ വലിയ നാടകീയത സൃഷ്ടിച്ചിരുന്നു. ശിവം മിശ്രയ്ക്ക് പെട്ടെന്ന് അപസ്മാരം ഉണ്ടായപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും താൻ കാർ നിർത്താൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് മോഹൻ പറഞ്ഞത്.

എന്നാൽ മോഹന്റെ ഈ വാദം പോലീസ് തള്ളി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ദൃക്സാക്ഷികളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം അപകടസമയത്ത് ശിവം മിശ്ര തന്നെയാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്ന് പോലീസ് കമ്മീഷണർ രഘുബീർ ലാൽ വ്യക്തമാക്കി. ഇതോടെ മോഹന്റെ കീഴടങ്ങൽ അപേക്ഷ കോടതി നിരസിച്ചു.

തെളിവുകൾ ശിവം മിശ്രയ്ക്ക് എതിരെ

അപകടത്തിന് തൊട്ടുപിന്നാലെ നാട്ടുകാർ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ശിവം മിശ്രയെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യം അജ്ഞാതനായ ഡ്രൈവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ശിവം മിശ്രയെ പ്രതിയാക്കി മാറ്റുകയായിരുന്നു.

അപകടത്തിൽപ്പെട്ട ആഡംബര കാർ ഫോറൻസിക് പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരനായ തൗഫീഖുമായി ഒത്തുതീർപ്പിലെത്തിയെന്നും അതിനാൽ കേസ് തുടരാൻ താല്പര്യമില്ലെന്നുമാണ് പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചത്. തൗഫീഖിന് ചികിത്സാ സഹായം നൽകിയതായും വക്കീൽ അറിയിച്ചു.

ഒത്തുതീർപ്പ് വിവാദം

അപകടം നടന്ന ദിവസം തന്നെ പോലീസ് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പ് കരാർ ഒപ്പിട്ടതായി സൂചനയുണ്ട്. ഇതേത്തുടർന്ന് അന്നത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷ് കുമാർ ഗൗറിനെ ചുമതലയിൽ നിന്ന് നീക്കി. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നോ എന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.

കാറിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്നും അത് പരിശോധിക്കാൻ കൊണ്ടുപോയപ്പോഴാണ് അപകടം നടന്നതെന്നുമാണ് കെ.കെ. മിശ്ര ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് മകന് അസുഖമാണെന്ന വാദവുമായി അദ്ദേഹം രംഗത്തെത്തുകയായിരുന്നു.