കൊച്ചി: കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന പ്രതിയെ പിടികൂടാനാവാതെ പോലീസ്. എച്ച്എംടി ജംഗ്ഷന്‍ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. എച്ച്എംടി മുതല്‍ പ്രതി യുവതിയുടെ പിന്നാലെയുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല.

എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ പാപ്പിനിശേരി സ്വദേശി ജസ്‌ന ഫാത്തിമ (23) ആണ് ഞായറാഴ്ച അക്രമത്തിന് ഇരയായത്. രാത്രി എട്ടരയോടെ റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്ക് പോവുകയായിരുന്ന ജസ്‌നയെ തലയില്‍ മുണ്ടിട്ട് മൂടിയാണ് പ്രതി ആക്രമിച്ചത്.

യുവതിയുടെ തല റെയില്‍വേ തൂണിലിടിച്ച് അവശയാക്കിയ ശേഷം മാലയും കമ്മലും ഫോണും കവര്‍ന്നു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കിലും അവസാന ലൊക്കേഷന്‍ വച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. തലയ്ക്ക് പരിക്കേറ്റ യുവതി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.