സില്‍വര്‍ലൈന്‍ പദ്ധതിക്കുള്ള സ്ഥലമേറ്റടുക്കല്‍ വിജ്ഞാപനം റദ്ദായതോടെ ഭൂ ഉടമകള്‍ക്ക് ഇനി മഞ്ഞക്കുറ്റികള്‍ നീക്കാം ചെയ്യാം. കേന്ദ്രാനുമതി നിഷേധിക്കപ്പെടുകയും സംസ്ഥാന സര്‍ക്കാര്‍ ബദല്‍ റെയില്‍ പദ്ധതിയായ റീജണല്‍ റാപ്പിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം പ്രഖ്യാപിക്കുകയും ചെയ്തതോടെ സില്‍വര്‍ലൈന്‍ ഉയര്‍ത്തിയ ഭൂമി ഏറ്റെടുക്കല്‍ ആശങ്കകളും ഒഴിയുകയാണ്.

തിരുവനന്തപുരം-കാസര്‍കോട് അര്‍ധഅതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചതായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും പദ്ധതിക്കായി നടത്തിയ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ണമായും റദ്ദായി. സ്ഥലമേറ്റെടുക്കലിലേക്ക് കടന്നിരുന്നില്ലെന്നാണ് കെ-റെയിലിന്റെയും ഔദ്യോഗിക വിശദീകരണം. സാമൂഹിക ആഘാത പഠനം നടത്താന്‍ അതിര്‍ത്തി നിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികള്‍ നാട്ടിയത്.

2022 ലെ അതിര്‍ത്തി നിര്‍ണയവും അതിര്‍ത്തി നിശ്ചയിക്കലും ഇതോടെ അസാധുവായി. സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ വിശദ പദ്ധതിരേഖ ഒഴികെയുള്ളവ വീണ്ടും ചെയ്യേണ്ടിവരും. കേന്ദ്രം എതിര്‍ക്കുന്ന പശ്ചാത്തലത്തില്‍ അതിന് സാധ്യതയില്ല.