വട്ടിയൂർക്കാവ് : യുഡിഎഫ് റാലിയുമായി ബന്ധപ്പെട്ടു പങ്കാളിത്തം ഉറപ്പിക്കാൻ ആളുകളെ വേണമെന്ന് തൊഴിലാളികളെ നിയോഗിക്കുന്ന അപ്പിൽ പരസ്യം നൽകി എന്ന വ്യാജവാർത്തക്കെതിരെ, യുഡിഫ് സ്ഥാനാർഥിയായ കെ. മുരളീധരൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.

വട്ടിയൂർക്കാവിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ തൊഴിലാളികളെ നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പരസ്യം നൽകിയെന്ന വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെ. മുരളീധരൻ പരാതി നൽകിയത്.

ചാനലിൽ വന്ന വാർത്തയിൽനിന്നുതന്നെ പരസ്യം കുറച്ച് സമയത്തേക്ക് മാത്രമാണ് ഈ ആപ്പിൽ ഉണ്ടായിരുന്നതെന്നും പിന്നീട് പിൻവലിക്കപ്പെട്ടുവെന്നും വ്യക്തമാണ്. വട്ടിയൂർക്കാവിൽ കടുത്ത പരാജയഭീതിയിലായ സിപിഎം ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണ് ഈ വാർത്തയെന്നും കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർക്കും സംസ്ഥാന പോലീസ് മേധാവി രവതാ ചന്ദ്രശേഖറിനും കെ. മുരളീധരൻ ഇ-മെയിൽ വഴി പരാതി നൽകിയത്.

വാർത്ത നൽകിയ ചാനലിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അടിയന്തരമായി പിടിച്ചെടുക്കണമെന്നും, വ്യാജ പരസ്യം നൽകിയവർക്കെതിരെ ക്രിമിനൽ കേസെടുത്ത് കർശനമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന പൊതുവികാരവും മാധ്യമ വാർത്തകളും നിലനിൽക്കെയാണ് ഇത്തരം തരംതാണ ആരോപണങ്ങളുമായി അവർ രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവിക്കും , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും നൽകിയ പരാതികൾക്ക് പുറമെ, കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നിയമനടപടി സ്വീകരിക്കാനും യുഡിഎഫ് നേതൃത്വം ആലോചിക്കുന്നുണ്ട്.