വിലക്കയറ്റം ചർച്ചയാക്കാനായി പങ്കുവച്ച അടുക്കള വീഡിയോക്കെതിരായ സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്ക് മറുപടിയുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. തന്നെ ട്രോളുന്നവർ ട്രോളട്ടെ എന്ന് പറഞ്ഞ കെ സി, വീഡിയോ പങ്കുവച്ചതിലൂടെ കേരളത്തിലെ വിലക്കയറ്റം ചർച്ചയായെന്നും അഭിപ്രായപ്പെട്ടു.

വിലക്കയറ്റം ചർച്ചയാക്കുക എന്നതായിരുന്നു ഉദ്ദേശം. അത് നടന്നു. കപ്പയും ചമന്തിയും ചെറുപ്പം മുതലേ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവന്നതിലുള്ള പ്രകോപനമാണ് തനിക്കെതിരായ പരിഹാസമെന്നും കെ സി വേണുഗോപാൽ വിവരിച്ചു. പി ആറിൽ എന്തെല്ലാം മാർഗങ്ങൾ ഉപയോഗിക്കാമോ അതെല്ലാം ചെയ്യും. സീരിയൽ പോലും കാണാൻ വയ്യാത്ത സാഹചര്യമാണ് ഇപ്പോൾ വീടുകളിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അയ്യപ്പന്‍റെ പേരിലുള്ള കൊള്ള നാട് മറക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ശബരിമലയിലെ സ്വർണ്ണക്കൊള്ള വിഷയം അങ്ങനെ വിടാൻ കഴിയില്ലെന്ന് എം വി ഗോവിന്ദന് മറുപടിയും നൽകി. കെ ടി ഡി സി ചെയർമാൻ സ്ഥാനം രാജിവച്ച സി പി എം നേതാവ് പി കെ ശശിയുടെ തുടർ നീക്കം അറിയില്ലെന്നും കെ സി വ്യക്തമാക്കി. ശശി കോൺഗ്രസിലെത്തുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പാർട്ടിക്ക് മുൻപിൽ നിലവിൽ അങ്ങനെ ഒരു ആലോചനയുമില്ല. ഇല്ലാത്ത കാര്യത്തെ കുറിച്ച് സംസാരിക്കാനില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.