ഒരു ഇടവേളക്ക് ശേഷം ഡൽഹിയിലെ ജവര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വീണ്ടും ദേശീയ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കാമ്പസില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ വിവാദ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ഏറ്റവും പുതിയത്. ജനുവരി അഞ്ചിന് വൈകുന്നേരം നടന്ന സംഭവം രൂക്ഷമായ രാഷ്ട്രീയ പ്രതികരണങ്ങള്‍ക്കും സര്‍വകലാശാലയുടെ ഭരണപരമായ നടപടിക്കും പോലീസ് അന്വേഷണത്തിനും കാരണമായിരിക്കുകയാണ്.
ജെഎന്‍യു കാമ്പസിനുള്ളില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരാമര്‍ശിക്കുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതായി ആരോപിക്കപ്പെടുന്നു. മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി, ഇതാണ് വിവാദം രൂക്ഷമാക്കിയിരിക്കുന്നത്.



