ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ അമേരിക്കൻ പർവ്വതാരോഹകൻ ജിം വിറ്റേക്കർ (97) അന്തരിച്ചു. വാഷിംഗ്ടണിലെ പോർട്ട് ടൗൺസെൻഡിലുള്ള വസതിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം. പർവ്വതാരോഹണ ചരിത്രത്തിലെ ഇതിഹാസമായിരുന്ന വിറ്റേക്കറുടെ വിയോഗത്തോടെ ആധുനിക പർവ്വതാരോഹണ യുഗത്തിലെ ഒരു അധ്യായത്തിനാണ് അന്ത്യമായത്.
1963-ലാണ് വിറ്റേക്കർ എവറസ്റ്റിന്റെ നെറുകയിലെത്തി അമേരിക്കയുടെ പേര് ചരിത്രത്തിൽ കുറിച്ചത്. എഡ്മണ്ട് ഹിലരിയും ടെൻസിങ് നോർഗേയും ആദ്യമായി എവറസ്റ്റ് കീഴടക്കി പത്ത് വർഷത്തിന് ശേഷമായിരുന്നു ഈ നേട്ടം. ഈ വിജയത്തോടെ ആഗോള പ്രശസ്തിയിലേക്ക് ഉയർന്ന അദ്ദേഹം കെന്നഡി കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. റോബർട്ട് കെന്നഡിയുടെ ഉറ്റ സുഹൃത്തായിരുന്ന വിറ്റേക്കർ, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്റ്റേറ്റ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
പർവ്വതാരോഹണം കേവലം ഒരു സാഹസികത മാത്രമല്ല, അതൊരു ആത്മീയമായ അനുഭവമാണെന്നും ജീവിതത്തിന്റെ അരികുകളിൽ നിൽക്കുമ്പോൾ മാത്രമേ കാഴ്ചകൾ കൂടുതൽ വ്യക്തമാകൂ എന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ കെ2 ഉൾപ്പെടെ നിരവധി ഹിമശൃംഗങ്ങൾ അദ്ദേഹം കീഴടക്കിയിട്ടുണ്ട്.
1981-ൽ പത്ത് ഭിന്നശേഷിക്കാർക്കൊപ്പം മൗണ്ട് റെയ്നിയർ കീഴടക്കിയതിനെയാണ് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷമായി ജിം വിറ്റേക്കർ കണക്കാക്കിയിരുന്നത്. പർവ്വതാരോഹണത്തിലെ വെല്ലുവിളികളും അപകടസാധ്യതകളും ഈ കായിക വിനോദത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, സുരക്ഷാ വലയങ്ങൾക്കപ്പുറം പ്രകൃതിയെ പര്യവേക്ഷണം ചെയ്യാനുള്ള വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം അവസാനകാലം വരെ വാദിച്ചിരുന്നു.



