ചെന്നൈ: തമിഴകത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള അവസാനചിത്രം ജനനായകന്‍ റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കമാണ് റിലീസ് വൈകാന്‍ കാരണം.

ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പുനഃപരിശോധനയ്ക്കായി സിനിമ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടതായി സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. ഇതോടെ റിലീസുമായി ബന്ധപ്പെട്ടു വലിയ ആശയക്കുഴപ്പമാണു ഉടലെടുത്തിരിക്കുന്നത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണു ചിത്രത്തിനു തിരിച്ചടിയായത്. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പച്ചക്കൊടി ലഭിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.

ഇതിനിടെ, റിലീസ് വൈകുന്നതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലാണെന്ന് വിജയ് പരോക്ഷമായി ആരോപിച്ചു.

ജനുവരി ഒമ്പതിനു നിശ്ചയിച്ചിരുന്ന റിലീസ് പലതവണ മാറ്റിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് മുന്‍പ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ സാധ്യതയില്ലെന്ന് വിദേശ വിതരണക്കാരായ യോര്‍ക്ക് സിനിമ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അസാധുവാക്കിയതായും അവര്‍ വ്യക്തമാക്കി.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍. അതിനുശേഷമായിരിക്കും റിലീസ് എന്നാണ് റിപ്പോര്‍ട്ട്.