കോഴിക്കോട്: ജമ്മു- കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‍ലാമി എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്‍ലാമി വക്കീൽ നോട്ടീസയച്ചു. വ്യാജ പ്രസ്താവന തിരുത്തി പരസ്യമായി മാപ്പ് പറയണമെന്നും അപകീർത്തിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം.
അഡ്വ. അമീൻ ഹസ്സൻ മുഖേനയാണ് നോട്ടീസ് അയച്ചത്. ഏപ്രിൽ 23ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അധ്യക്ഷൻ പഹൽഗാം ആക്രമണത്തെ അപലപിച്ചുകൊണ്ട് നടത്തിയ പ്രസ്താവന നോട്ടീസിൽ എടുത്തുപറഞ്ഞിട്ടുണ്ട്. വ്യാജപ്രചാരണം നടത്തി ഇസ്‍ലാമോഫോബിയ പടർത്തി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് എം.വി. ഗോവിന്ദൻ നടത്തുന്നതെന്ന് നോട്ടീസിൽ പറയുന്നു.
ഒരു മുസ്‍ലിം സംഘടനയെ ദേശവിരുദ്ധരും അപകടകാരികളുമായി ചിത്രീകരിച്ച് ഹിന്ദു, ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണവും സാമുദായിക സ്പർധയും വളർത്താനാണ് എം.വി. ഗോവിന്ദന്റെ ശ്രമമെന്നും ആരോപണമുണ്ട്.