ജല്ലിക്കെട്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ലോക പ്രശസ്തമായ അളങ്കാനല്ലൂര്‍ ജല്ലിക്കെട്ടിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രഖ്യാപനം. ജല്ലിക്കെട്ട് വീരന് മൃഗസംരക്ഷണ വകുപ്പില്‍ മുന്‍ഗണനാക്രമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് സ്റ്റാലിന്റെ പ്രഖ്യാപനം. 

ജല്ലിക്കെട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ കാളകളെ പിടിച്ചുകെട്ടുന്നവര്‍ക്കു മൃഗസംരക്ഷണ വകുപ്പിലാണ്  ജോലി നല്‍കുക. അലങ്കനല്ലൂരില്‍ കാളകള്‍ക്കായി അത്യാധുനിക പരിശീലന ചികിത്സാ കേന്ദ്രം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയികൾക്ക് സ്റ്റാലിൻ സ്വർണ മോതിരവും സമ്മാനിച്ചു. കാളകളെ പരിശീലിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും 2 കോടി രൂപ ചെലവില്‍ നവീന സൗകര്യങ്ങളോടെ അളങ്കാനല്ലൂരില്‍ പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.