തിരുവനന്തപുരം :സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന ദിനം ആഴ്ചയിൽ ആറെന്നത് അഞ്ചാക്കണമെന്ന ശിപാർശ ഇന്ന് വൈകിട്ട് ചേരുന്ന മന്ത്രിസഭയിൽ ചർച്ച ചെയ്താലും നടപ്പാക്കാൻ സാധ്യതയില്ല

ഇതുമായി ബന്ധപ്പെട്ട ഫയലുകൾ മന്ത്രിസഭയ്ക്ക് കൈമാറിയെങ്കിലും ജനരോഷം ഭയന്ന് വിഷയം ചർച്ച ചെയ്യാനോ അനുകൂല തീരുമാനമെടുക്കാനോ എൽഡിഎഫിനോ സിപിഎമ്മിനോ താത്പര്യം ഇല്ലെന്നാണ് അറിവ്.

ഇപ്പോൾ തന്നെ സർക്കാർ ഓഫീസുകൾ എത്ര കയറിയിറങ്ങിയാലും കാര്യങ്ങൾ നടക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാർ ഈ തീരുമാനത്തെ വൻതോതിൽ എതിർക്കുമെന്നാണ് പാർട്ടികൾ വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും നിലപാട് വലിയ ദോഷം ചെയ്യുമെന്ന് സിപിഎമ്മും കരുതുന്നുണ്ട്.

സർക്കാർ ജീവനക്കാരെ പ്രവൃത്തി ദിനം കുറയ്ക്കുന്നതിലൂടെ വീണ്ടും കൈയിലെടുക്കാം എന്നാണ് ആദ്യം ഇടത് പാർട്ടികൾ കരുതിയിരുന്നെങ്കിലും പ്രായോഗികതലത്തിൽ അത് ദോഷം ചെയ്യുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ .

എന്നാൽ ഭൂരിപക്ഷം സർക്കാർ ജീവനക്കാരുടെ സംഘടനകളും പ്രവർത്തനം കുറയ്ക്കുന്നതിന് അനുകൂലിക്കുന്നുണ്ട്. ഉച്ച സമയത്തെ വിശ്രമസമയം കുറച്ചുകൊണ്ട് ആഴ്ചയിലെ മണിക്കൂറുകൾ ക്രമീകരിക്കാം എന്നാണ് ഇവർ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ശനിയാഴ്ച പ്രവർത്തന ദിനം എന്നത് ഒഴിവാക്കിയപ്പോൾ ജീവനക്കാരുടെ ലീവിലും അതനുസരിച്ച് കുറവ് വരുത്തിയിരുന്നു. എന്നാൽ സംസ്ഥാന ജീവനക്കാരുടെ സംഘടനകൾ ഇങ്ങനെ ലീവ് കുറയ്ക്കുന്നതിന് അനുകൂലിക്കുന്നില്ല.

ഒരു വർഷം 48-ഓളം പുതിയ അവധികളാണ് ശനിയാഴ്ച പ്രവർത്തനം ഒഴിവാക്കിയാൽ കിട്ടാൻ പോകുന്നത്. ഇത് സർക്കാരിന്‍റെ തന്നെ മറ്റ് മേഖലകളിൽ, പ്രത്യേകിച്ചും കോർപ്പറേഷൻ, ബോർഡുകൾ തുടങ്ങിയ സ്ഥാപനങ്ങളിലും നടപ്പാക്കണം എന്ന് ആവശ്യമുയരാൻ വഴിയുണ്ട്.

വൈദ്യുതി ബോർഡ്, കെഎസ്ആർടിസി പോലുള്ള ദൈനംദിന പ്രവർത്തികൾ നിർണായകമായ മേഖലകളിൽ അത്തരം ആവശ്യമുയർന്നാൽ വലിയ ദോഷം ഉണ്ടാകുമെന്നാണ് സർക്കാർ കരുതുന്നത്