പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ഗർഭിണി മരിച്ചെന്ന് പരാതി. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) മരിച്ച സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്തു. കഴിഞ്ഞ 16നാണ് ഒമ്പതു മാസം ഗർഭിണിയായ നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്.
ഹൃദയാഘാതമാകാം മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ആശുപത്രികളിലെ ചികിത്സാ പിഴവിനെ തുടർന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യുവതിയുടെ മരണം സംഭവിച്ചത്.



