ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ഒരു ‘പരിഹാരമല്ല’ എന്നും സംഭാഷണത്തിലൂടെ പരിഹരിക്കുകയാണ് നല്ലതെന്നും ഇറാനിയൻ കർദിനാൾ ഡൊമിനിക് ജോസഫ് മാത്യു. ജൂൺ 20 ന് വത്തിക്കാൻ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ടെഹ്‌റാൻ ആർച്ച്ബിഷപ്പ് ഇപ്രകാരം വെളിപ്പെടുത്തിയത്.

“ഈ ആക്രമണത്തിൽ നാടുകടത്തപ്പെട്ടവർ, പരിക്കേറ്റവർ, മരിച്ചവർ എന്നിങ്ങനെയുള്ളവർ രണ്ടു രാജ്യങ്ങളിലുമുണ്ട്. മനഃപൂർവമല്ലാത്ത നിരവധി നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷൻ അടുത്തിടെ പുനഃസ്ഥാപിച്ചു. എന്നാൽ രാത്രിയിൽ വ്യോമപ്രതിരോധം എക്കാലത്തെക്കാളും സജീവമാണ്. ഇവിടെ അഭയം തേടാൻ ഷെൽട്ടറുകളോ, മിസൈലുകളുടെ അപകടത്തെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ സൈറണുകളോ ഇല്ല” – കർദിനാൾ വിവരിക്കുന്നു.

ഇസ്രായേലി ബോംബാക്രമണത്തിന് ഇരയായ ഇറാന്റെ തലസ്ഥാനത്തുനിന്ന്, ഇസ്രായേലുമായുള്ള ഏറ്റുമുട്ടലുകൾ ആരംഭിച്ച് ആറുദിവസത്തിനു ശേഷമാണ് കർദിനാൾ മാത്യു ഇപ്രകാരം വെളിപ്പെടുത്തിയത്.