അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ് അരങ്ങുണരാന്‍ ഇനി വെറും 10 ദിവസം കൂടി. ടീമുകള്‍ അവസാന ഘട്ട പരിശീലനത്തിലാണ്. ഇത്തവണയും ഫേവറേറ്റുകളിലായി എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍നിരയില്‍ത്തന്നെയുണ്ട്. ഇത്തവണ യുഎഇയിലാണ് ടൂര്‍ണമെന്റ്. യുഎഇയിലേത് സ്പിന്നിന് അനുകൂലമായ മൈതാനമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇപ്പോഴിതാ ഇത്തവണ ഏറ്റവും നന്നായി ശോഭിക്കുന്ന നായകന്‍ ധോണിയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുന്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. സ്പിന്‍ ബൗളിങ്ങിനെ നയിക്കാന്‍ ധോണിയെക്കാള്‍ മികച്ച നായകനില്ലെന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.

‘യുഎഇയിലെ സാഹചര്യത്തിന് അനുസരിച്ചുള്ള ഏറ്റവും മികച്ച സ്പിന്‍ കരുത്താണ് സിഎസ്‌കെയ്ക്കുള്ളത്. ഇത്തവണ പീയൂഷ് ചൗളകൂടി എത്തിയിരിക്കുന്നു. രവീന്ദ്ര ജഡേജയെ ബൗളറെന്ന നിലയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന അവസരമാണ്. യുഎഇയിലെ സാഹചര്യം ധോണിക്ക് ഏറ്റവും അനുയോജ്യമായതാണ്. പന്ത് ടേണ്‍ ചെയ്യുന്ന സ്ലോ മൈതാനങ്ങളില്‍ ധോണിയെക്കാള്‍ മികച്ച ക്യാപ്റ്റനില്ല. അനുഭവസമ്ബന്നരായ താരങ്ങളുണ്ടായതിനാല്‍ ഇത്തരം പിച്ചില്‍ കരുത്തുകാട്ടാന്‍ അവര്‍ക്ക് കഴിയും’-മഞ്ജരേക്കര്‍ പറഞ്ഞു.

സ്പിന്നിനെ ഏറ്റവും നന്നായി ഉപയോഗിക്കുന്ന നായകന്മാരില്‍ ഒരാളാണ് എം എസ് ധോണി. സിഎസ്‌കെ മൂന്ന് തവണ കിരീടം നേടിയപ്പോഴും സ്പിന്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ സീസണുകളില്‍ ആര്‍ അശ്വിനായിരുന്നു ധോണിയുടെ തുറുപ്പുചീട്ടെങ്കില്‍ ഇപ്പോള്‍ ഇമ്രാന്‍ താഹിറിനെയാണ് ധോണി കൂടുതല്‍ സ്പിന്‍ ബൗളറായി ആശ്രയിക്കുന്നത്. അവസാന സീസണില്‍ 17 മത്സരത്തില്‍ നിന്ന് 26 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ് നേടിയത് താഹിറായിരുന്നു. നിലവില്‍ സിപിഎല്ലിലും മിന്നും പ്രകടനമാണ് താഹിര്‍ നടത്തുന്നത്.

നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെയും മഞ്ജരേക്കര്‍ പ്രശംസിച്ചു. ഏറ്റവും കരുത്തുറ്റ ബാറ്റിങ് നിരയായാണ് മഞ്ജരേക്കര്‍ മുംബൈയെ ചൂണ്ടിക്കാട്ടിയത്. കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,രോഹിത് ശര്‍മ എന്നിവരെയാണ് മുംബൈയുടെ വജ്രായുധങ്ങളിലാണ് അദ്ദേഹം വിലയിരുത്തിയത്. ടീമില്‍ വലിയ അഴിച്ചുപണികള്‍ നടത്താത്ത മുംബൈ ബൗളിങ് നിരയിലേക്ക് ട്രന്റ് ബോള്‍ട്ടിനെ എത്തിച്ചതാണ് ശ്രദ്ധേയമായത്. എന്നാല്‍ ലസിത് മലിംഗയുടെ അഭാവം ടീമിന് തിരിച്ചടിയായേക്കാം. അവസാന സീസണില്‍ മലിംഗയുടെ കരുത്തിലാണ് മുംബൈ 1 റണ്‍സിന് സിഎസ്‌കെയെ വീഴ്ത്തി കിരീടം നേടിയത്. ഇത്തവണത്തെ ഉദ്ഘാടന മത്സരം മുംബൈയും ചെന്നൈയും തമ്മിലാണ്.