കൊച്ചി: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ലൈംഗികാതിക്രമ കേസില്‍ പ്രതിയായ സംവിധായകന്‍ രഞ്ജിത്ത്. പോലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. നിലവില്‍ എറണാകുളം സബ് ജയിലിലാണ് രഞ്ജിത്ത്.

രഞ്ജിത്തിനെതിരെ പ്രോസിക്യൂഷന്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മരുന്ന് കഴിക്കാന്‍ കൂട്ടാക്കാതെ അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍ പരാതി വ്യാജമാണെന്നും വ്യക്തിവിരോധം തീര്‍ക്കുകയാണെന്നുമാണ് രഞ്ജിത്തിന്‍റെ വാദം.

പരാതിക്കാരിയുടെ അഭിനയത്തില്‍ രഞ്ജിത്ത് അതൃപ്തി അറിയിച്ചിരുന്നു. നടി അഭിനയിച്ച ചില ഭാഗങ്ങള്‍ വേണ്ടത്ര നിലവാരമില്ലാത്തതിനാല്‍ ഒഴിവാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് നടിക്ക് സംവിധായകനോട് വിരോധം തോന്നിയെന്നും അതാണ് പരാതിയിലേക്ക് നയിച്ചതെന്നുമാണ് പ്രതിഭാഗം പറഞ്ഞത്.

തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും അത് പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും രഞ്ജിത്ത് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.