2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഫൈനല്‍ മത്സരത്തില്‍ ഇന്റർ മിയാമിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകർത്ത് പാരീസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ക്വാർട്ടർ ഫൈനലിലേക്ക്. മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് വമ്ബന്മാർ ആധിപത്യം പുലർത്തി. ആദ്യ പകുതിയില്‍ തന്നെ ജോവോ നെവസ് ഇരട്ട ഗോളുകള്‍ (6′, 39′) നേടി. വിറ്റിഞ്ഞ, ഫാബിയൻ റൂയിസ് എന്നിവരുമായി മികച്ച ഏകോപനവും മുന്നേറ്റവും നെവസ് കാഴ്ചവെച്ചു.

44-ാം മിനിറ്റില്‍ ടോമാസ് അവിലസിന്റെ ഒരു ദയനീയമായ സെല്‍ഫ് ഗോള്‍ ഇന്റർ മിയാമിയുടെ ദുരിതം വർദ്ധിപ്പിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് (45+3′) അഷ്റഫ് ഹക്കിമി നാലാം ഗോളും നേടി പി.എസ്.ജിക്ക് മികച്ച ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ ഇന്റർ മയാമി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, ലയണല്‍ മെസ്സിയുടെ ഇന്റർ മിയാമിക്ക് പിഎസ്ജിയുടെ മികവിനൊപ്പം പിടിച്ചു നില്‍ക്കാൻ ആയില്ല. ആകെ ഇന്റർ മയാമിയുടെ ഭാഗത്ത് നിന്ന് വന്ന രണ്ട് നല്ല ഗോള്‍ ശ്രമങ്ങളും മെസ്സിയില്‍ നിന്ന് തന്നെ ആയിരുന്നു.

ഈ ഉജ്ജ്വല വിജയത്തോടെ പി.എസ്.ജി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ബയേണോ ഫ്ലമെംഗോയോ ആകും പിഎസ്ജിയുടെ അടുത്ത എതിരാളികള്‍.