രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോ ആറ് പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുന്നു. വിമാന സർവീസുകളുടെ ശൃംഖല പുനഃക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് കമ്പനി പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. വരും മാസങ്ങളിൽ ഈ റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ പരമ്പരാഗതമായി ഉണ്ടാകുന്ന കുറവും വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ബജറ്റ് എയർലൈനായ ഇൻഡിഗോയെ നയിച്ചത്.
ഹോങ്കോങ്, ചൈനയിലെ ഷാങ്ഹായ്, മലേഷ്യയിലെ ലങ്കാവി, തായ്‌ലൻഡിലെ ക്രാബി, വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റി എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂലൈ ഒന്ന് മുതൽ നിർത്തിവെക്കാനാണ് തീരുമാനം. കംബോഡിയയിലെ സീം റീപ്പിലേക്കുള്ള സർവീസുകൾ ജൂലൈ മൂന്ന് മുതലായിരിക്കും നിർത്തലാക്കുക.
ഈ ആറ് നഗരങ്ങളിലേക്കുമുള്ള സർവീസ് വിലക്ക് സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കും. നിലവിലെ പ്രതിസന്ധികൾക്ക് അയവുണ്ടായാൽ ഒക്ടോബർ ഒന്ന് മുതൽ ഈ റൂട്ടുകളിലേക്കുള്ള ബുക്കിങ് പുനരാരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ആഗോള വിപണിയിൽ വിമാന ഇന്ധന നിരക്കുകൾ വലിയ തോതിൽ ഉയർന്നത് ഇന്ത്യൻ വ്യോമയാന മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഇൻഡിഗോ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെയും അന്താരാഷ്ട്ര സർവീസുകളിൽ 17 ശതമാനം വരെയും ശേഷി കുറയ്ക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
എയർ ഇന്ത്യയും സമാനമായ രീതിയിൽ ഈ സീസണിൽ സർവീസുകൾ വെട്ടിച്ചുരുക്കിയിട്ടുണ്ട്. ചില മേഖലകളിൽ താൽക്കാലിക തടസ്സങ്ങൾ ഉണ്ടെങ്കിലും, ആഴ്ചയിൽ 1800-ലധികം അന്താരാഷ്ട്ര സർവീസുകളുമായി തങ്ങളുടെ ഭൂരിഭാഗം വിദേശ സർവീസുകളും സുഗമമായി തുടരുമെന്ന് ഇൻഡിഗോ മാനേജ്മെൻ്റ് അറിയിച്ചു.



