ബാങ്കോക്ക്: റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ പെണ്‍പട. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ എ ടീം പാക്കിസ്ഥാൻ എ ടീമിനെ എട്ട് വിക്കറ്റിനാണ് തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എ ടീം 18.5 ഓവറില്‍ 93 റണ്‍സിന് ഓള് ഔട്ടായപ്പോള്‍ 10.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. സ്കോര്‍ പാകിസ്ഥാൻ എ 18.5 ഓവറില്‍ 93ന് ഓള് ഔട്ട്, ഇന്ത്യ എ 10.1 ഓവറില്‍ 97-2.
55 റൺസെടുത്ത വൃന്ദ ദിനേഷിന്റെയും 24 റൺസെടുത്ത അനുഷ്ക ശർമയുടെയും മികവിലാണ് ഇന്ത്യ എ ടീം അനായാസമായി വിജയം നേടിയത്. പാക്കിസ്ഥാൻ എ ടീമിന് വേണ്ടി വാഹിദ അക്തറും മോമിന റിയാസത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക് നിരയില്‍ ഓപ്പണര്‍ ഷവാല്‍ സുര്ഫിക്കറും(23), ഗുല്‍ രുഖും(21), അനോഷ് നാസിറും(17) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി സൈമ താക്കോറും ക്യാപ്റ്റൻ രാധാ യാദവും പ്രേമ റാവത്തും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ എ യുഎഇ വനിതകളോട് തോറ്റിരുന്നു. രണ്ട് കളികളില്‍ രണ്ട് പോയന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാമതും യുഎഇ ഒന്നാമതുമാണ്.
പാകിസ്ഥാനും രണ്ട് പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും യഎഇക്കും ഏറെ പുറകിലാണ്. 17ന് നേപ്പാളുമായാണ് ഇന്ത്യൻ വനിതകളുടെ അവസാന പോരാട്ടം.



