പശ്ചിമേഷ്യയിൽ സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെ, ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെ മറ്റൊരു ഇന്ത്യൻ കപ്പൽ കൂടി സുരക്ഷിതമായി കടന്നുപോയി.
ഭാരതത്തിന്റെ പതാക വഹിച്ചുകൊണ്ടുള്ള ‘ഗ്രീൻ ആശ’ (Green Asha) എന്ന കപ്പലാണ് വെല്ലുവിളികൾ അതിജീവിച്ച് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്. മേഖലയിൽ സുരക്ഷാ ഭീഷണികളും കപ്പൽ ഗതാഗതത്തിന് തടസ്സങ്ങളും തുടരുന്ന പശ്ചാത്തലത്തിലും ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി യാത്ര പൂർത്തിയാക്കുന്ന ഒൻപതാമത്തെ ഇന്ത്യൻ ടാങ്കറാണ് ഗ്രീൻ ആശ. നേരത്തെ ശിവാലിക്, നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബി.ഡബ്ല്യു ടൈർ, ബി.ഡബ്ല്യു എൽമ്, ഗ്രീൻ സാന്വി എന്നീ എട്ട് കപ്പലുകൾ ഈ മേഖലയിലൂടെ വിജയകരമായി കടന്നുപോയിരുന്നു. ആഗോള വിപണിയിലേക്കുള്ള എണ്ണ നീക്കത്തിൽ നിർണ്ണായകമായ ഈ പാതയിൽ സുരക്ഷാ ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകളുടെ തുടർച്ചയായ സഞ്ചാരം നാവിക മേഖലയിൽ രാജ്യത്തിനുള്ള സ്വാധീനം വ്യക്തമാക്കുന്നു.



