പാക് അതിർത്തി മേഖലയിൽ ഇന്ത്യയുടെ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂൽ’ ആരംഭിക്കാൻ ഒരുങ്ങുന്നു. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലയിലാണ് ഈ സൈനികാഭ്യാസം നടക്കുക. ഇന്ത്യയുടെ കര, വ്യോമ, നാവിക സേനകൾ സംയുക്തമായി പങ്കെടുക്കുന്ന ഈ ത്രിതല സൈനികാഭ്യാസം ഒക്ടോബർ 30, തിങ്കളാഴ്ച മുതൽ നവംബർ 10 വരെ 12 ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും. സൈനികാഭ്യാസം നടക്കുന്ന മേഖലയിലെ വ്യോമപാത ഒഴിവാക്കാൻ നേരത്തെ തന്നെ വൈമാനികർക്ക് മുന്നറിയിപ്പ് അഥവാ നോട്ടാം ഇന്ത്യയുടെ ഭാഗത്തുനിന്ന് നൽകിയിട്ടുണ്ട്.
ഇന്ത്യൻ സേനാവിഭാഗങ്ങൾ സംയുക്‌ത സൈനികാഭ്യാസം ‘ത്രിശൂൽ’ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാകിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തിയിൽ നിയന്ത്രണവുമായി രംഗത്തെത്തിയത്. ഒക്ടോബർ 28, 29 ദിവസങ്ങളിലാണ് മധ്യ, തെക്കൻ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിൻ്റെ കാരണം പാകിസ്ഥാൻ വ്യക്‌തമാക്കിയിട്ടില്ലെങ്കിലും, ഇന്ത്യയുടെ സൈനികാഭ്യാസത്തിലോ അല്ലെങ്കിൽ ഒരു ആയുധപരീക്ഷണത്തിലോ ഉള്ള പാകിസ്ഥാൻ്റെ ആശങ്കയാണ് ഈ നടപടിക്ക് പിന്നിലെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയുടെ ഓരോ സൈനിക നടപടിയും പാകിസ്ഥാൻ ഉത്കണ്ഠയോടെയാണ് കാണുന്നത്.
കര, നാവിക, വ്യോമ സേനകൾ ഉൾപ്പെടുന്ന ഈ അഭ്യാസം സേനകളുടെ സംയുക്ത പ്രവർത്തന ശേഷി, ആത്മനിർഭരത അഥവാ സ്വയം പര്യാപ്‌തത (Self-Reliance), നൂതനാശയങ്ങൾ എന്നിവ പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിശകലന വിദഗ്‌ധൻ ഡാമിയൻ സൈമൺ പങ്കുവെച്ച ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം, ‘ത്രിശൂൽ’ അഭ്യാസത്തിനായി നീക്കിവച്ചിരിക്കുന്ന വ്യോമപരിധി 28,000 അടി വരെ വ്യാപിക്കുന്നു. സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സംയുക്ത സൈനികാഭ്യാസങ്ങളിലൊന്നായാണ് *’ത്രിശൂലി’*നെ വിലയിരുത്തുന്നത്.
സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെ ഉൾപ്പെടുന്ന പാക് അതിർത്തി പങ്കിടുന്ന ഗുജറാത്ത് – രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെയാണ് ‘എക്സർസൈസ് തൃശൂൽ’ എന്ന ഈ സൈനികാഭ്യാസം നടക്കുന്നത്. സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ്റെ ഭാഗത്തുനിന്ന് ചില പ്രകോപനങ്ങൾ ഉണ്ടാകുന്നതായി നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിന് കനത്ത മറുപടി നൽകുമെന്നും ഇന്ത്യയുടെ ഭാഗത്തുനിന്നും സന്ദേശമുണ്ടായിരുന്നു.
സൈനികവിന്യാസം നടത്തുന്ന പാകിസ്ഥാന് കേന്ദ്ര പ്രതിരോധ മന്ത്രി കടുത്ത മുന്നറിയിപ്പു നൽകിയിരുന്നു. ‘പാകിസ്ഥാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു തെറ്റായ നീക്കത്തിനും ചരിത്രവും ഭൂമിശാസ്ത്രവും മാറ്റുന്ന തരത്തിലുള്ള മറുപടി നൽകും’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗുജറാത്തിൽ ഇന്ത്യ- പാക് അതിർത്തിയിലെ 96 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചതുപ്പുമേഖലയാണ് അതിർത്തി തർക്കമുള്ള സർ ക്രീക്ക്. സർ ക്രീക്കിന് മധ്യത്തിലൂടെയാണ് അതിർത്തിയെന്ന് ഇന്ത്യ വ്യക്‌തമാക്കുമ്പോൾ, സർ ക്രീക്കിന് കിഴക്കുഭാഗത്തായി ഇന്ത്യൻ പ്രദേശത്താണ് അതിർത്തിയെന്നാണ് പാകിസ്ഥാൻ്റെ വാദം.



