ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ്, ക്യാൻസലേഷൻ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രാബല്യത്തിൽ. യാത്രക്കാർക്ക് കൂടുതൽ സുതാര്യമായ സേവനം ഉറപ്പാക്കുന്നതിനും ടിക്കറ്റ് കരിഞ്ചന്ത തടയുന്നതിനും ലക്ഷ്യമിട്ടാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഈ പുതിയ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ടിക്കറ്റ് റദ്ദാക്കുമ്പോൾ ലഭിക്കുന്ന തുകയിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും പ്രധാനം.
നിശ്ചിത സമയപരിധിക്കുള്ളിൽ ടിക്കറ്റ് റദ്ദാക്കിയില്ലെങ്കിൽ യാത്രക്കാർക്ക് പണം പൂർണമായും നഷ്ടമാകുന്ന രീതിയിലാണ് പുതിയ ക്രമീകരണം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. പുതുക്കിയ നിയമമനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുൻപെങ്കിലും ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ യാത്രക്കാർക്ക് പണം തിരികെ ലഭിക്കുകയുള്ളൂ. യാത്രയ്ക്ക് എട്ട് മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ യാതൊരുവിധ റീഫണ്ടും റെയിൽവേ നൽകില്ല.
കൃത്യമായ സമയപരിധിക്കുള്ളിൽ ടിക്കറ്റ് റദ്ദാക്കുന്നവർക്ക് സ്ലാബ് അടിസ്ഥാനത്തിലാണ് പണം തിരികെ നൽകുന്നത്. യാത്രയ്ക്ക് 72 മണിക്കൂറിൽ കൂടുതൽ സമയം ബാക്കിയുള്ളപ്പോഴാണ് റദ്ദാക്കുന്നതെങ്കിൽ പരമാവധി തുക തിരികെ ലഭിക്കും. എന്നാൽ 72 മണിക്കൂർ മുതൽ 24 മണിക്കൂർ വരെയുള്ള സമയപരിധിയിലാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ആകെ തുകയുടെ 25 ശതമാനം പിഴയായി ഈടാക്കും. ഇനി 24 മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെയുള്ള സമയത്താണ് നിങ്ങൾ ടിക്കറ്റ് വേണ്ടെന്ന് വെക്കുന്നതെങ്കിൽ ടിക്കറ്റ് നിരക്കിന്റെ പകുതി തുക അഥവാ 50 ശതമാനം നഷ്ടപ്പെടും.
ടിക്കറ്റ് ബുക്കിംഗ് രംഗത്തെ ഏജന്റുമാരുടെയും ഇടനിലക്കാരുടെയും ഇടപെടൽ കുറയ്ക്കുന്നതിനായി സാങ്കേതികമായ മാറ്റങ്ങളും റെയിൽവേ നടപ്പിലാക്കിയിട്ടുണ്ട്. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി മുതൽ ആധാർ അധിഷ്ഠിത ഒടിപി പരിശോധന നിർബന്ധമാക്കി. ഇത് യഥാർത്ഥ യാത്രക്കാർക്ക് തന്നെ ടിക്കറ്റ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സഹായിക്കും. കൂടാതെ, തത്കാൽ ബുക്കിംഗ് ആരംഭിക്കുന്ന ആദ്യ 30 മിനിറ്റിൽ ഏജന്റുമാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റോബോട്ടുകൾ പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ടിക്കറ്റുകൾ മൊത്തമായി ബുക്ക് ചെയ്യുന്നത് തടയാൻ ‘ആന്റി-ബോട്ട്’ സംവിധാനവും റെയിൽവേ ഏർപ്പെടുത്തിക്കഴിഞ്ഞു. സംശയാസ്പദമായ രീതിയിൽ പ്രവർത്തിച്ചിരുന്ന മൂന്ന് കോടിയോളം ഐഡികൾ റെയിൽവേ ഇതിനോടകം തന്നെ റദ്ദാക്കിയതായും അധികൃതർ വ്യക്തമാക്കി.
നിയന്ത്രണങ്ങൾക്കിടയിലും യാത്രക്കാർക്ക് ആശ്വാസം നൽകുന്ന ചില മാറ്റങ്ങളും പുതിയ പരിഷ്കാരത്തിലുണ്ട്. യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ തങ്ങളുടെ ട്രാവൽ ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാൻ ഇപ്പോൾ സാധിക്കും. കൗണ്ടർ ടിക്കറ്റുകൾ എടുത്തവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക. മുൻപ് ചാർട്ട് തയ്യാറാക്കുന്നത് വരെ മാത്രമേ ഇത്തരത്തിൽ ക്ലാസ് മാറ്റാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അവസാന നിമിഷം ട്രെയിനിൽ സീറ്റുകൾ ലഭ്യമാണെങ്കിൽ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട ക്ലാസുകളിലേക്ക് പണമടച്ച് മാറാൻ ഇതിലൂടെ സാധിക്കും. റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകൾ വഴി ഈ സേവനം ലഭ്യമാകുമെന്നും യാത്ര കൂടുതൽ സുഖകരമാക്കാൻ ഇത് സഹായിക്കുമെന്നും റെയിൽവേ വക്താക്കൾ അറിയിച്ചു.



