ഉത്തര അറ്റ്ലാന്റികില്‍ യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയായി പോയ ‘മറിനേര’ എന്ന വെനസ്വേലന്‍ എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. ആറു ജോര്‍ജിയന്‍ സ്വദേശികള്‍, 17 യുക്രെയ്ന്‍ സ്വദേശികള്‍, മൂന്ന് ഇന്ത്യക്കാര്‍, രണ്ട് റഷ്യക്കാര്‍ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

യു.എസ് ഉപരോധം ലംഘിച്ച് എണ്ണ വ്യാപാരം നടത്തിയ വെനസ്വേല കപ്പലിന് വേണ്ടി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ യുഎസ് സൈന്യം രണ്ടാഴ്ചയിലേറെയായി തുടരുന്ന തിരച്ചിലിനൊടുവിലാണ് നടപടി. ഐസ്ലാന്‍ഡിന്റെ തീരത്ത് നിന്നും 222 കിലോമീറ്റര്‍ അകലെയാണിത്. യുഎസ് സൈനിക ഹെലികോപ്റ്ററുകള്‍ കപ്പലിനു മുകളില്‍ വട്ടമിടുന്നതിന്റെ ദൃശ്യം റഷ്യന്‍ ടിവി പുറത്തുവിട്ടിരുന്നു. ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണ വ്യാപാരം നടത്തിയതിന് യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണ് പിടിച്ചത്. ബെല്ല 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കപ്പല്‍ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പല്‍ കാലിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.