അമേരിക്കയിലെ ജോർജിയയിലുള്ള ഗ്വിനെറ്റ് കൗണ്ടിയിൽ ദാരുണമായ ഒരു വെടിവെപ്പിൽ ഇന്ത്യൻ വംശജനായ 51-കാരൻ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പുലർച്ചെ 2:30-ഓടെ ലോറൻസ് വില്ലിലെ ബ്രൂക്ക് ഐവി കോർട്ടിലുള്ള വീട്ടിലായിരുന്നു സംഭവം. 51-കാരനായ വിജയ് കുമാർ ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. കുടുംബതർക്കമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്ന് അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റും ഗ്വിനെറ്റ് കൗണ്ടി പോലീസും സ്ഥിരീകരിച്ചു.
വെടിവെപ്പ് നടക്കുമ്പോൾ മൂന്ന് കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. വിജയ് കുമാറിന്റെ 12 വയസ്സുള്ള മകനും വീട്ടിലുണ്ടായിരുന്ന 7, 10 വയസ്സ് പ്രായമുള്ള മറ്റ് രണ്ട് കുട്ടികളും ഭയന്ന് ഒരു അലമാരയിൽ (Closet) ഒളിച്ചിരുന്നതിനാലാണ് അത്ഭുതകരമായി ജീവൻ രക്ഷപ്പെട്ടത്. വിജയ് കുമാറിന്റെ മകനാണ് അലമാരയിൽ ഒളിച്ചിരുന്ന് 911 എന്ന നമ്പറിൽ പോലീസിനെ വിളിച്ച് വിവരങ്ങൾ നൽകിയത്. കുട്ടിയുടെ സമയോചിതമായ ഇടപെടലാണ് മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്താൻ പോലീസിനെ സഹായിച്ചത്. കുട്ടികൾ നിലവിൽ മറ്റ് ബന്ധുക്കളുടെ സംരക്ഷണയിലാണ്.



