അമേരിക്കയിൽ ഇന്ത്യൻ വംശജയായ തെലുങ്ക് യുവതി നികിത ഗോഡിശാലയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതി അർജുൻ ശർമ്മയെ തമിഴ്നാട്ടിൽ വെച്ച് പോലീസ് പിടികൂടി. ഇന്റർപോളിന്റെ സഹായത്തോടെ അന്താരാഷ്ട്ര തലത്തിൽ നടന്ന തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കയിലെ മേരിലാൻഡിൽ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തിരുന്ന ഇന്ത്യൻ-അമേരിക്കൻ യുവതി നികിത റാവു ഗോഡിശാലയെ (27) ജനുവരി 2 മുതലാണ് കാണാതായത്. നികിതയുടെ മുൻ കാമുകനായ അർജുൻ ശർമ്മ (26) തന്നെയാണ് യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഹൊവാർഡ് കൗണ്ടി പോലീസിനെ സമീപിച്ചത്. പുതുവത്സര തലേന്നാണ് നികിതയെ അവസാനമായി കണ്ടതെന്നായിരുന്നു ഇയാളുടെ മൊഴി.
എന്നാൽ, പരാതി നൽകിയ അതേ ദിവസം തന്നെ അർജുൻ ശർമ്മ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്നത് പോലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ചയാണ് ഇയാൾ തമിഴ്നാട്ടിൽ വെച്ച് പിടിയിലായത്. അറസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.



