ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാംപിനുള്ളിൽ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറുമായി അകൽച്ചയിലാണെന്ന് റിപ്പോർട്ടുകൾ. താരങ്ങൾ പരിശീലകനുമായി ഡ്രസ്സിങ് റൂമിലും മറ്റും ഇടപെടുന്ന രീതികളിൽ ബന്ധത്തിൽ വിള്ളലുകളുണ്ടെന്നതിന് സൂചനയുണ്ടെന്ന് പലരും വിലയിരുത്തുന്നു. ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ഗംഭീറുമായുള്ള ബന്ധം വഷളാകുന്നതെന്നാണ് പ്രധാന സൂചന. ഇതിനിടെ, ഈ പടലപിണക്കങ്ങൾ പരിഹരിക്കുന്നതിനായി ബിസിസിഐ അടിയന്തര യോഗം വിളിച്ചിട്ടുമുണ്ട്.
നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കോലിയും രോഹിത്തും ഇന്ത്യയ്ക്കായി കളിക്കുന്നത്. കഴിഞ്ഞ ഓസീസ് പര്യടനത്തിലാണ് ഇരുവരും ടീമിൽ തിരിച്ചെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം കോലി ഗംഭീറിനെ ശ്രദ്ധിക്കാതെ കടന്നുപോകുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കുമ്പോൾ സമീപത്ത് ഗംഭീറുണ്ടായിട്ടും, ഫോണിൽ തന്നെ നോക്കി കോലി അവഗണിച്ച് കടന്നുപോവുകയായിരുന്നു.
മാത്രമല്ല, രോഹിത് ശർമയുമായി ഗംഭീർ രൂക്ഷമായ വാഗ്വാദത്തിൽ ഏർപ്പെടുന്നതിൻ്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്സരശേഷം ഇരുവരും തമ്മിൽ എന്താകും സംസാരിച്ചതെന്നതിൽ ഒട്ടേറെ ഊഹാപോഹങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. അതേസമയം, റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ കോലി സെഞ്ചറിയും രോഹിത് അർധസെഞ്ചറിയും നേടിയിരുന്നു. സെഞ്ചറി നേടിയ കോലി പുറത്തായി തിരിച്ചു ഡ്രസിങ് റൂമിലെത്തിയപ്പോൾ ഗംഭീർ അഭിനന്ദിക്കുന്ന ദൃശ്യങ്ങളും, രോഹിത് അർധസെഞ്ചറി നേടിയപ്പോൾ ഗംഭീർ കയ്യടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എങ്കിലും കോച്ചും സീനിയർ താരങ്ങളും തമ്മിൽ എന്തൊക്കെയോ നീറിപ്പുകയുന്നുണ്ടെന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാഹുൽ ദ്രാവിഡ് പരിശീലകനായി ഉണ്ടായിരുന്നപ്പോൾ കോലിക്കും രോഹിത്തിനും അദ്ദേഹവുമായി ഉണ്ടായിരുന്ന ബന്ധം ഇപ്പോൾ ഗംഭീറുമായി ഇല്ലെന്നാണ് വിവിധ വൃത്തങ്ങൾ ബിസിസിഐക്ക് നൽകിയ വിവരം. ഗംഭീർ ചുമതലയേറ്റതിനു പിന്നാലെയാണ് രോഹിത്തും കോലിയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇരുവരും ടെസ്‌റ്റിൽ വിരമിച്ചത് ടീമിൻ്റെ ഘടനയെ തന്നെ ബാധിച്ചു. ഇതോടെ ടീമിൻ്റെ പതനവും ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിനു മുന്നോടിയായി ബിസിസിഐ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുൾപ്പെടെ ഏതാനും ഉന്നത ഉദ്യോഗസ്ഥരെയും യോഗത്തിന് വിളിച്ചതായാണ് റിപ്പോർട്ട്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ജോയിൻ്റ് സെക്രട്ടറി പ്രഭ്തേജ് സിങ് ഭാട്ടിയ എന്നിവരും ചർച്ചയിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. കോഹ്ലി, രോഹിത് എന്നിവർക്ക് ഗംഭീറുമായുള്ള ഭിന്നത ഈ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയുടെ സമയം രോഹിത്തും സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കറും തമ്മിലും അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘ഓസ്ട്രേലിയക്കെതിരായ പരമ്പരയുടെ സമയം രോഹിത്തും അജിത് അഗാർക്കറും പരസ്പരം സംസാരിച്ചില്ല. കോഹ്ലിയും ഗംഭീറും തമ്മൽ സംസാരിക്കുന്നത് വിരളമാണ്’ — എന്ന് ദൈനിക് ജാഗരണിന്റെ റിപ്പോർട്ടിൽ പറയുന്നു.
കോലിയുടെയും രോഹിത്തിൻ്റെയും ആരാധകർ സമൂഹമാധ്യമങ്ങളിൽ ഗംഭീറിനെതിരെ തിരിഞ്ഞിരിക്കുന്നതിൽ ബിസിസിഐക്ക് അതൃപ്തിയുണ്ട്. 2027 ഏകദിന ലോകകപ്പ് കളിക്കുകയാണ് രോഹിത്തും കോഹ്ലിയും ലക്ഷ്യം വെക്കുന്നത്. ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കിൽ ആഭ്യന്തരക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ താരങ്ങളോട് വ്യക്തമായി അറിയിച്ചിട്ടുണ്ട്. മോശം ഫോം ആണെങ്കിൽ സ്ക്വാഡിൽ ഇടമുണ്ടാവില്ല എന്ന് സെലക്ടർമാർ ഇരുവരോടും നേരത്തെ വ്യക്തമാക്കിയിരുന്നു.



