ലഖ്നൗ: കനത്ത മൂടൽ മഞ്ഞ് കാരണം ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു. ടോസ് പോലും ഇടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഒമ്പതരക്ക് അവസ്ഥ പരിശോധിച്ച അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആറരയ്ക്കു നിശ്ചയിച്ചിരുന്ന ടോസ്, എട്ടരയ്ക്കു ശേഷവും ഇടാൻ സാധിച്ചില്ല. അംപയർമാർ അഞ്ചു തവണ പരിശോധന നടത്തിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കി മത്സരം ഉപേക്ഷിച്ചു. ഇതോടെ പരമ്പരയിലെ ഒരുമത്സരത്തിലെങ്കിലും കളിക്കാമെന്ന മലയാളി താരം സഞ്ജു സാംസന്റെ ആ​ഗ്രഹം സഫലമായില്ല. അന്തിമ ഇലവനെ പ്രഖ്യാപിച്ചില്ലെങ്കിലും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പരിക്കേറ്റ് പുറത്തായതിനാൽ സഞ്ജുവിന് സാധ്യതയുണ്ടായിരുന്നു.