ഇന്ത്യയും അമേരിക്കയും ഒടുവിൽ ഒരു വ്യാപാര ചട്ടക്കൂടിൽ കൈകോർത്തിരിക്കുകയാണ്. ഇത് ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിലേക്ക് (BTA) വഴിതുറക്കും. ഈ ഇടക്കാല കരാർ മാത്രം പരിശോധിച്ചാൽ പോലും, ഇന്ത്യയിലെ കയറ്റുമതിക്കാർക്ക് ദീർഘനാളായി ലഭിക്കേണ്ടിയിരുന്ന ആശ്വാസവും നിരവധി വ്യവസായ മേഖലകൾ ആഗ്രഹിച്ചിരുന്ന പിന്തുണയും ഇതിലൂടെ ലഭ്യമാകുന്നുണ്ട്.
വിശദാംശങ്ങൾ വായിച്ച് കഴിഞ്ഞാൽ ഇന്ത്യയ്ക്കുണ്ടാകുന്ന നേട്ടങ്ങൾ പെട്ടെന്ന് മനസിലാക്കാൻ സാധിക്കും. ഇന്ത്യൻ കയറ്റുമതിക്കാർക്ക് 30 ട്രില്യൺ യു.എസ് ഡോളറിന്റെ വിപണി തുറക്കുകയും ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു “നാഴികക്കല്ലായ ചട്ടക്കൂട്” എന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഈ കരാറിനെ വിശേഷിപ്പിച്ചത്, പ്രത്യേകിച്ച് എംഎസ്എംഇകൾ, കർഷകർ, യുവാക്കൾ എന്നിവർക്ക്.



