ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡം നിയമവിരുദ്ധമായി ശേഖരിച്ച കേസില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിങ്കി ഹേല (32), പാലക് ഹേല (19), കല്‍പ്പന ഭാരതി (26), സീമ ഭാരതി (40), ഹിമാന്‍ഷു ഭാരതി (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജരേഖകള്‍ ചമച്ച് പെണ്‍കുട്ടി വിവാഹിതയാണെന്ന് തെറ്റിദ്ധരിപ്പിച്ച കേസിലാണ് അറസ്റ്റ്. 

കേസില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഫാഫമാവു പൊലീസ് അറിയിച്ചു. വ്യാജ ആധാര്‍ കാര്‍ഡും വ്യാജ സമ്മതപത്രവും ഉള്‍പ്പെടെ ഇവര്‍ തയ്യാറാക്കിയതായി പൊലീസ് വ്യക്തമാക്കി. പ്രയാഗ്രാജിലെ ഇന്ദിര ഐവിഎഫ് സെന്ററിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിലെടുത്തത്. വിശദമായ കേസ് അന്വേഷണത്തിനിടെയാണ് ആശുപത്രിയിലെ സംഘടിത റാക്കറ്റിനെ കുറിച്ച് പൊലീസ് വെളിപ്പെടുത്തുന്നത്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ നിരവധി ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നതായി ഗംഗാനഗര്‍ ഡിസിപി കുല്‍ദീപ് സിങ് ഗുണവത് പറഞ്ഞു. ഇന്ദിര ഐവിഎഫ് സെന്ററിന്റെ രേഖകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍കാല കേസുകളും സൂക്ഷ്മ പരിശോധനയിലാണ്. മനുഷ്യക്കടത്ത്, വഞ്ചന, മെഡിക്കല്‍ ചട്ടങ്ങളുടെ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം മറ്റ് പെണ്‍കുട്ടികളിലും സമാനമായ നിയമവിരുദ്ധ നടപടിക്രമങ്ങള്‍ നടത്തിയിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.