റഫാൽ യുദ്ധവിമാനങ്ങളെ “ഓപ്പറേഷൻ സിന്ദൂറിലെ ഹീറോ” എന്ന് വിശേഷിപ്പിച്ച് ഇന്ത്യൻ വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ നാഗേഷ് കപൂർ. അത്യാധുനിക യുദ്ധവിമാനങ്ങൾ സ്വന്തമാക്കുന്ന കാര്യത്തിൽ രാജ്യം വലിയൊരു തീരുമാനത്തിലേക്ക് അടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ പോർവിമാനങ്ങൾ സേനയുടെ ഭാഗമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

“റഫാൽ തീർച്ചയായും വലിയൊരു ചർച്ചാവിഷയമാണ്,” എയർ മാർഷൽ കപൂർ ഇന്ത്യ ടുഡേയോട് പറഞ്ഞു. മറ്റ് പല നായകർക്കുമൊപ്പം ഓപ്പറേഷൻ സിന്ദൂരിലെ യഥാർത്ഥ നായകനായിരുന്നു റഫാൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 114 മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റുകൾ (MRFA) വാങ്ങാനുള്ള പ്രധാന നിർദ്ദേശം സർക്കാർ പരിഗണിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നത്. ഈ കരാറിലും റഫാൽ തന്നെയാണ് മുൻപന്തിയിലുള്ളത്.