ഹിന്ദി മിനീസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് കൃതിക കമ്ര. ഒരിക്കൽ താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവയ്ക്കുകയാണ് കൃതിക ഇപ്പോള്‍. മോശം സാഹചര്യത്തിന് തൊട്ടരികെയെത്തിയെങ്കിലും ഒന്നും സംഭവിക്കാതെ താന്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് താരം പറയുന്നു. ഒരഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
കാസ്റ്റിംഗ് കൗച്ച് പോലുള്ള കാര്യങ്ങൾ സിനിമയിലുണ്ടെന്ന് നേരത്തേ തന്നെ ഞാൻ കേട്ടിരുന്നു. എന്റെ മാതാപിതാക്കളും അതേക്കുറിച്ച് പത്രത്തിൽ വായിച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ചിന്റെ ഭാഗമായി മോശമായ സാഹചര്യത്തിന് തൊട്ടരികിൽ ഞാനെത്തിയിരുന്നു.
എന്നാൽ, പരിക്കൊന്നും സംഭവിക്കാതെ ഞാൻ രക്ഷപ്പെടുകയായിരുന്നു. കേവലം ഭാഗ്യം കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. ഞാനൊരു മിടുക്കിയായതുകൊണ്ടല്ല അന്ന് രക്ഷപ്പെട്ടത്. ഞാൻ അങ്ങനെയായിരുന്നില്ല. കരിയറിന്റെ തുടക്കത്തിൽ വളരെ ചെറുപ്പമായിരുന്നു.
ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സിനിമയിലുള്ളവർ സീരിയലിലുള്ളവരെ തങ്ങളേക്കാൾ താഴ്ന്നവരായാണ് കാണുന്നത്. ആ വേർതിരിവ് ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്റെ കാഴ്ചപ്പാടിൽ ടിവിയും സിനിമയും തമ്മിൽ വ്യത്യാസമൊന്നുമില്ല. സന്തോഷത്തോടെയാണ് സീരിയലുകളിൽ അഭിനയിച്ചത്. ഞാനൊരു ഫെമിനിസ്റ്റാണ്. അഭിമാനത്തോടെയാണ് ഇത് ഞാൻ പറയുന്നത്.
സ്ക്രീനിൽ സ്ത്രീകഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്ന കാര്യം ഞാൻ ശ്രദ്ധിക്കാറുണ്ട്. ടിവിയിലാണെങ്കിൽ പോലും പിന്തിരിപ്പൻ ആശയങ്ങളെ മഹത്വവത്കരിക്കുന്ന ഷോകളിൽ നിന്നും അടുക്കള നാടകങ്ങളിൽ നിന്ന് ഞാൻ അകന്ന് നിൽക്കുകയാണ് പതിവ്. പുരോഗമനപരമായ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്- കൃതിക പറഞ്ഞു.



