അമേരിക്കയിലെ ദീര്‍ഘകാല ഭവന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒന്‍പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നുമാണ് വായ്പാ നിരക്കുകള്‍ താഴോട്ട് ഇറങ്ങിയത്. ഇത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാകും.

ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്കായ 30 വര്‍ഷത്തെ ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റ് കഴിഞ്ഞ ആഴ്ചയിലെ 6.53 ശതമാനത്തില്‍ നിന്നും 6.48 ശതമാനമായി കുറഞ്ഞതായി പ്രമുഖ മോര്‍ട്ട്‌ഗേജ് ബയറായ ‘ഫ്രെഡ്ഡി മാക്’ വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇവിടുത്തെ ശരാശരി പലിശ നിരക്ക് 6.85 ശതമാനമായിരുന്നു. അതിനേക്കാള്‍ താഴെയാണ് നിലവിലെ നിരക്കുകള്‍. ഭവന വായ്പാ നിരക്കുകള്‍ കുറയുമ്പോള്‍ ഉപയോക്താക്കളുടെ വാങ്ങല്‍ ശേഷി വര്‍ദ്ധിക്കുന്നു. എന്നാല്‍ അടുത്തിടെ ഇറാനുമായി ആരംഭിച്ച യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ നീക്കം തടസ്സപ്പെട്ടിരുന്നു. ഇത് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമാവുകയും പണപ്പെരുപ്പത്തിന് വഴിവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വായ്പാ നിരക്കുകള്‍ ഉയരുന്ന പ്രവണതയാണ് പൊതുവെ കണ്ടുവന്നിരുന്നത്.

നിലവിലെ പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടരുന്നതിന് പ്രധാന കാരണം ഈ യുദ്ധപ്രതിസന്ധിയാണ്. എണ്ണ വിലയിലുണ്ടായ ആഘാതം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പ ഭീതി പടര്‍ത്തുന്നുണ്ടെന്ന് റിയല്‍റ്റര്‍ ഡോട്ട് കോമിലെ സീനിയര്‍ ഇക്കണോമിസ്റ്റ് ജോയല്‍ ബെര്‍ണര്‍ വിലയിരുത്തുന്നു. യു.എസിലെ ഭവന വായ്പാ നിരക്കുകളെ സ്വാധീനിക്കുന്നത് പ്രധാനമായും യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നയങ്ങളും 10 വര്‍ഷത്തെ ട്രഷറി യീല്‍ഡുമാണ്. വായ്പകളുടെ പലിശ നിശ്ചയിക്കാന്‍ ബാങ്കുകള്‍ പ്രധാന ഗൈഡായി ഉപയോഗിക്കുന്നത് ഈ ട്രഷറി ബോണ്ട് യീല്‍ഡിനെയാണ്. യുദ്ധത്തിന് മുന്‍പ് ഫെബ്രുവരി അവസാന വാരം 10 വര്‍ഷത്തെ യു.എസ് ട്രഷറി യീല്‍ഡ് 3.97 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 4.47 ശതമാനമായി ഉയര്‍ന്നു നില്‍ക്കുകയാണ്.

യു.എസ് ഭവന വിപണിയിലെ നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, പ്രധാന വായ്പാ നിരക്കുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതായി കാണാം. 30 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് റേറ്റ് കഴിഞ്ഞ ആഴ്ചയിലെ 6.53 ശതമാനത്തില്‍ നിന്നും 6.48 ശതമാനമായും, പ്രധാനമായും റീഫിനാന്‍സിംഗിനായി ഉപയോഗിക്കുന്ന 15 വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് റേറ്റ് 5.87 ശതമാനത്തില്‍ നിന്നും 5.79 ശതമാനമായും കുറഞ്ഞിട്ടുണ്ട്. പലിശ നിരക്കിലെ അനിശ്ചിതാവസ്ഥ കാരണം ഭവന വായ്പയ്ക്കുള്ള അപേക്ഷകളില്‍ കഴിഞ്ഞ ആഴ്ച 2.5 ശതമാനം കുറവ് രേഖപ്പെടുത്തി.

തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് വായ്പ അപേക്ഷകള്‍ ഇത്തരത്തില്‍ താഴോട്ട് പോകുന്നത്. വിപണിയിലെ ഈ മന്ദഗതിയും വീട് വാങ്ങാന്‍ ആളുകള്‍ മടിക്കുന്നതും കാരണം വില്‍പനയ്ക്കുള്ള വീടുകളുടെ ശരാശരി വിലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.4 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇത് 2017 ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കുറവാണ്.

നിലവില്‍ പലിശനിരക്ക് ഉയര്‍ന്നതാണെങ്കിലും വിപണിയില്‍ കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ ലഭ്യമാകുന്നതും വീടുകളുടെ വില കുറയുന്നതും പുതിയതായി വീട് വാങ്ങാന്‍ ഇറങ്ങുന്നവര്‍ക്ക് അനുകൂലമായ ഘടകങ്ങളാണ്.