വേനൽച്ചൂടിൽ ചുട്ടുപൊള്ളുന്ന ജില്ലയിൽ പാലക്കാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പു ചൂടിന് ഒട്ടുംകുറവില്ല. ഡീൽ ആരോപണ പ്രത്യാരോപണങ്ങൾകൂടി കൊഴുത്തതോടെ സംസ്ഥാനത്തെ ശ്രദ്ധയത്രയും പാലക്കാട്ടേക്കു തിരിയുന്നു. മൂന്നു മുന്നണികളും ഒന്നിനൊന്നു മികച്ച പ്രകടനവുമായി പ്രചാരണരംഗത്തു സജീവമാണ്. സ്ഥാനാർഥികൾ വോട്ടുറപ്പിക്കാൻ പരക്കംപായുന്നു.
സിനിമാക്കാരനും വ്യവസായിയും രാഷ്ട്രീയനേതാവിനോടു കൊന്പുകോർക്കുന്നുവെന്നാണു മണ്ഡലത്തിൽ ആദ്യം പറഞ്ഞുകേട്ടത്. പക്ഷേ, ഇപ്പോഴതെല്ലാം മാറി എല്ലാവരും മികച്ച സ്ഥാനാർഥികളെന്നു വോട്ടർമാർ വിലയിരുത്തുന്നു.
ത്രികോണമത്സരമെന്നു പറയുന്പോഴും 2011 മുതൽ യുഡിഎഫിനായിരുന്നു മണ്ഡലത്തിന്റെ പിന്തുണ. 2016 മുതൽ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ബിജെപിയാണു രണ്ടാംസ്ഥാനത്തെത്തിയത്. അതിനാൽ ബിജെപിക്കു ജയിച്ചുകയറണം, യുഡിഎഫിനു പെരുമ നിലനിർത്തണം. എൽഡിഎഫിനാകട്ടെ സ്ഥിരം മൂന്നാംസ്ഥാനക്കാരെന്ന പഴി മാറ്റണം – ഇതെല്ലാമാണ് മണ്ഡലത്തിലെ തീപാറും പോരാട്ടത്തിനു വഴിമരുന്നിടുന്നത്.
മണ്ഡലം നിലനിർത്താൻ നടനും സംവിധായകനുമായ രമേശ് പിഷാരടിയെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. സിനിമാക്കാരനെന്ന എതിർപക്ഷത്തിന്റെ ആക്ഷേപത്തിനു കൃത്യമായ മറുപടിയുമായാണ് പിഷാരടിയുടെ മുന്നേറ്റം. വളരെ പക്വതയോടെ, രാഷ്ട്രീയ വാക്ചാതുരിയോടെ പല വിഷയങ്ങളിലും പ്രതികരിക്കുന്ന പിഷാരടിയെയാണ് രാഷ്ട്രീയകേരളം കഴിഞ്ഞ ദിവസങ്ങളിൽ ദർശിച്ചത്. ഡീൽ, കോമാളി വിഷയങ്ങളിൽ ഉത്തരവാദിത്വത്തോടെയുളള പ്രതികരണങ്ങൾ ഇതിനകം കൈയടി നേടി.
കൈയടിനേടുന്ന രാഷ്ട്രീയപ്രസംഗങ്ങളുമായി എന്നും മുൻപന്തിയിലുള്ള ബിജെപിയുടെ സ്വന്തം കുന്തമുനയായ ശോഭ സുരേന്ദ്രൻ നേര ത്തേതന്നെ മണ്ഡലത്തിൽ സജീവമായിരുന്നു. പ്രചാരണത്തിൽ വളരെയേറെ മുന്നേറിയ ബിജെപി ക്യാന്പ് ഇത്തവണ മണ്ഡലം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ്.
അപ്രതീക്ഷിത ട്വിസ്റ്റുമായി എൽഡിഎഫ് സ്ഥാനാർഥിയായ വ്യവസായി എൻ.എം.ആർ. റസാഖും പ്രതീക്ഷയുടെ ചിറകിലാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത വോട്ടാകുമെന്ന പ്രതീക്ഷയിലാണ് റസാഖ്. തങ്ങൾക്ക് എല്ലാക്കാലത്തും വോട്ടു നഷ്ടപ്പെടുത്തുന്ന ഘടകങ്ങൾ ഇഴകീറിയാണ് എൽഡിഎഫ് ഇത്തവണ റസാഖ് എന്ന എൽഡിഎഫ് സ്വതന്ത്രനിലേക്കു വന്നെത്തിയത്.
ബിജെപിക്കു മുൻതൂക്കമുള്ള പാലക്കാട് നഗരസഭയും യുഡിഎഫിനു മുൻതൂക്കമുള്ള പിരായിരി പഞ്ചായത്തും എൽഡിഎഫിനു മുൻതൂക്കമുള്ള കണ്ണാടി, മാത്തൂർ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. എങ്കിലും പിരായിരിയിലെയും പാലക്കാട്ടെയും വോട്ടുകളാണു നിർണായകമാകുക.
2011ൽ കോൺഗ്രസിലെ ഷാഫി പറന്പിൽ വന്നതോടെയാണ് മണ്ഡലം യുഡിഎഫ് പക്ഷത്തേക്കു ചാഞ്ഞത്. മൂന്നു തവണ ഷാഫി പറന്പിൽ ജയിച്ചു. പിന്നീട് ഷാഫി പറന്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചുവിജയിച്ചതോടെയാണ് 2024 ഉപതെരഞ്ഞെടുപ്പു വന്നതും രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതും.
മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാണെങ്കിലും മൂന്നു മുന്നണികളും മറ്റു ജനകീയവിഷയങ്ങൾ ഏറ്റെടുത്താണ് പ്രചാരണരംഗത്തു സജീവമായിട്ടുള്ളത്.



