പ്രമുഖ കനേഡിയൻ സോഷ്യൽ മീഡിയ മാനേജ്‌മെന്റ് കമ്പനിയായ ഹൂട്ട്സ്യൂട്ട് അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റിയുമായി (DHS) പുതിയ കരാറിൽ ഏർപ്പെട്ടത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉൾപ്പെടുന്ന വിഭാഗത്തിനാണ് കമ്പനി സേവനം നൽകുന്നത്. ഏകദേശം 2.8 ദശലക്ഷം യുഎസ് ഡോളറിന്റെ ഈ കരാർ പുറത്തുവന്നതോടെ കമ്പനിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

ഇറീന നോവോസെൽസ്കി നയിക്കുന്ന ഹൂട്ട്സ്യൂട്ട് മാനേജ്‌മെന്റ് ഈ നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സാങ്കേതികവിദ്യ വ്യക്തികളെ നിരീക്ഷിക്കാനോ വേട്ടയാടാനോ ഉപയോഗിക്കുന്നില്ലെന്ന് കമ്പനി സിഇഒ വ്യക്തമാക്കി. എന്നാൽ കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്ന ഏജൻസിയെ സഹായിക്കുന്നത് ശരിയല്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 2020 ലും സമാനമായ രീതിയിൽ ഐസുമായി (ICE) കരാറിൽ ഏർപ്പെടാൻ ഹൂട്ട്സ്യൂട്ട് ശ്രമിച്ചിരുന്നു. അന്ന് സ്വന്തം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വലിയ പ്രതിഷേധത്തെത്തുടർന്ന് കമ്പനി കരാറിൽ നിന്ന് പ്രപിന്മാറുകയായിരുന്നു. അഞ്ചുവർഷത്തിന് ശേഷം വീണ്ടും അത്തരമൊരു നീക്കം നടത്തിയത് വഞ്ചനയാണെന്ന് കാനഡയിലെ മനുഷ്യാവകാശ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. ഡെമോക്രസി റൈസിംഗ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ഹൂട്ട്സ്യൂട്ടിന്റെ വാൻകൂവർ ആസ്ഥാനത്തിന് മുന്നിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഐസിന്റെ നടപടികൾ മനുഷ്യാവകാശ ലംഘനമാണെന്നും അതിന് കൂട്ടുനിൽക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നു.

കമ്പനി പരസ്യമായി മാപ്പ് പറയണമെന്നും കരാർ റദ്ദാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അമേരിക്കയിലെ മിനസോട്ടയിൽ നടന്ന വെടിവെപ്പും ഐസിന്റെ ഇടപെടലുകളും വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു കനേഡിയൻ കമ്പനി ഇത്തരം സേവനങ്ങൾ നൽകുന്നത് കാനഡയിലും രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. കമ്പനിയുടെ പ്രതിച്ഛായയെ ഈ വിവാദം കാര്യമായി ബാധിക്കുമെന്ന് വിപണി നിരീക്ഷകർ കരുതുന്നു. ജീവനക്കാർക്കിടയിലും ഈ കരാറിനെച്ചൊല്ലി വലിയ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിസിനസ് താൽപ്പര്യങ്ങൾക്കാണോ അതോ ധാർമ്മിക മൂല്യങ്ങൾക്കാണോ മുൻഗണന നൽകേണ്ടതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ അറ്റോർണി ജനറൽ നികി ശർമ്മയും വിഷയത്തിൽ പ്രതികരണവുമായി എത്തിയിട്ടുണ്ട്. കനേഡിയൻ കമ്പനികൾ ഇത്തരം കരാറുകളിൽ ഏർപ്പെടുമ്പോൾ തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം കൂടി ഓർക്കണമെന്ന് അവർ ഓർമ്മിപ്പിച്ചു. കുടിയേറ്റക്കാരെ വേട്ടയാടുന്ന നടപടികൾക്ക് സാങ്കേതിക പിന്തുണ നൽകുന്നത് ആശങ്കാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.

സെനെക്ക സ്ട്രാറ്റജിക് പാർട്‌ണേഴ്‌സ് എന്ന ഏജൻസി വഴിയാണ് ഈ കരാർ നടപ്പിലാക്കുന്നത്. ഹൂട്ട്സ്യൂട്ടിന്റെ സോഷ്യൽ ലിസണിംഗ് ടൂളുകൾ ഐസിന്റെ പ്രവർത്തനങ്ങളെ എങ്ങനെയൊക്കെ സഹായിക്കുമെന്ന് വ്യക്തമല്ല. എങ്കിലും തങ്ങളുടെ പ്ലാറ്റ്‌ഫോം സുതാര്യത ഉറപ്പാക്കാനാണ് ഉപയോഗിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകാനാണ് സാധ്യത. വാൻകൂവർ കേന്ദ്രമായി പ്രവർത്തിക്കുന്ന പല ടെക് കമ്പനികളും ഹൂട്ട്സ്യൂട്ടിന്റെ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ തന്നെയുള്ള ഐസ് വിരുദ്ധ വികാരം കമ്പനിയുടെ മറ്റ് ബിസിനസ് മേഖലകളെയും ബാധിച്ചേക്കാം.