വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമില്‍ ഹിന്ദു ദമ്പതികള്‍ ഒരു കുട്ടിയില്‍ നിര്‍ത്തരുതെന്നും 2-3 കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നുമാണ് ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞത്. മതന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദുവിഭാഗങ്ങള്‍ക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പ്രസ്താവന. 

ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അസം മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. മത ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍, പ്രസവ അനുപാതം കൂടുതലാണ്. ഹിന്ദുക്കളില്‍ പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതുകൊണ്ടാണ് ഒരു കുട്ടിയില്‍ നിര്‍ത്താതെ കുറഞ്ഞത് രണ്ട് കുട്ടികളെ എങ്കിലും ജനിപ്പിക്കാന്‍ ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത്. സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍വരെയാകാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എഴോ എട്ടോ കുട്ടികള്‍ക്ക് ജന്മം നല്‍കരുതെന്ന് മുസ്ലിം ജനതയോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അസമിലെ ജനസംഖ്യാ പ്രവണതകളെക്കുറിച്ചുള്ള ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസ്താവനയും വിവാദമായിരുന്നു. 2027-ലെ സെന്‍സസില്‍ ബംഗ്ലാദേശി വംശജരായ മിയ മുസ്ലിങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിലെത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. താന്‍ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ (എഎഎസ്യു) രാഷ്ട്രീയ ജീവിതം ആരംഭിച്ചപ്പോള്‍ അവരുടെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011-ലെ സെന്‍സസില്‍ ഇത് 31 ശതമാനമായി ഉയര്‍ന്നതായും ഹിമന്ത ബിശ്വ ശര്‍മ്മ ചൂണ്ടിക്കാണിച്ചിരുന്നു.