നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മന്ത്രി പി. രാജീവ്. രാഷ്ട്രീയ കലണ്ടർ അനുസരിച്ചാണ് ഇഡി നോട്ടീസ് അയക്കുന്നതെന്നും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി പ്രചാരവേലയ്ക്ക് ആവശ്യമായ പരിസരം ഇഡി ഒരുക്കിയെന്നും രാജീവ് പറഞ്ഞു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പും ഇഡി നോട്ടീസുമായി ഇറങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ ഒരു നോട്ടീസ് ഇരിക്കട്ടെ എന്ന് ഇപ്പോള്‍ കരുതിക്കാണും. ഹൈവേ വികസനത്തിലും ആശുപത്രികളും സ്കൂളുകളും പാലങ്ങളും നിർമിക്കാനും വ്യവസായ വികസനത്തിനും പണം എടുക്കുന്നത് അനുവദിക്കില്ലെന്നാണ് ഇഡി പറയുന്നത്.
ദേശീയപാത അതോറിറ്റിയും മസാല ബോണ്ട് വാങ്ങിയിട്ടുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആ പണം ഉപയോഗിച്ച് സ്ഥലം ഏറ്റെടുത്തു. അതെല്ലാം ചട്ടപ്രകാരമാണെന്നാണ് പറയുന്നത്. അതുപോലെ സമാഹരിച്ച 25 ശതമാനം പണം സംസ്ഥാന സർക്കാർ മുടക്കുമ്പോൾ ചട്ട ലംഘനമാകുന്നതും ഇഡി നോട്ടീസ് അയക്കുന്നതും എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ അറിയാത്ത മട്ടിലാണ് പ്രതിപക്ഷത്തിന്‍റെ പ്രതികരണങ്ങളെന്നും രാജീവ് കൂട്ടിച്ചേർത്തു.



