ഉത്തരാഖണ്ഡിലെ കോട്ട്ദ്വാറിൽ 70 വയസ്സുകാരനായ മുസ്ലീം കടയുടമയെ ഒരു സംഘം ആളുകൾ ഉപദ്രവിക്കുന്നത് തടഞ്ഞ ജിം ഉടമ ദീപക് കുമാറിന്റെ ജീവിതം വലിയ പ്രതിസന്ധിയിലായിരിക്കുന്നു. കഴിഞ്ഞ മാസമുണ്ടായ ഈ സംഭവത്തിന് ശേഷം ദീപക്കിന്റെ ജിമ്മിലെ അംഗങ്ങളുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ആജ് തക്കിനോട് സംസാരിക്കവേ ദീപക് കുമാർ തന്റെ സങ്കടകരമായ അവസ്ഥ വിവരിച്ചു.

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തന്റെ ജിമ്മിൽ രാവിലെ മുതൽ വൈകുന്നേരം വരെ ഏകദേശം 150-ഓളം അംഗങ്ങൾ വരാറുണ്ടായിരുന്നുവെന്ന് ദീപക് പറഞ്ഞു. എന്നാൽ ഇപ്പോൾ ദിവസവും 12 മുതൽ 15 വരെ ആളുകൾ മാത്രമാണ് ജിമ്മിലേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരി 26-നായിരുന്നു മണ്ഡലത്തെ പിടിച്ചുകുലുക്കിയ ആ സംഭവം നടന്നത്. വൃദ്ധനായ കടയുടമയുടെ കടയുടെ പേരിൽ നിന്ന് ‘ബാബ’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘത്തെ ദീപക് ചോദ്യം ചെയ്യുകയായിരുന്നു.

ഈ തർക്കത്തിനിടയിൽ പേര് ചോദിച്ചവരോട് “എൻ്റെ പേര് മുഹമ്മദ് ദീപക് എന്നാണ്” എന്ന് അദ്ദേഹം മറുപടി നൽകി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദീപക് കുമാർ ശ്രദ്ധിക്കപ്പെട്ടെങ്കിലും, അതോടൊപ്പം തന്നെ നിരവധി ഭീഷണികളും വെല്ലുവിളികളും അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ജനുവരി 31-ന് ബജ്‌റംഗ് ദൾ പ്രവർത്തകർ ദീപക്കിന്റെ ജിമ്മിന് മുന്നിൽ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് അവരെ തടയുകയായിരുന്നു.

ഈ സംഭവങ്ങൾക്ക് ശേഷം തന്റെ വരുമാനമാർഗ്ഗം പൂർണ്ണമായും തടസ്സപ്പെട്ടുവെന്ന് ദീപക് പറയുന്നു. ജനുവരി 31-ലെ പ്രതിഷേധത്തിന് ശേഷം ആളുകൾ ജിമ്മിലേക്ക് വരാൻ ഭയപ്പെടുകയാണ്.

ജിം പ്രവർത്തിക്കുന്ന കെട്ടിടത്തിന് പ്രതിമാസം 40,000 രൂപയാണ് വാടക. കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമാണിതെന്നും ആറ് മാസം മുമ്പ് നിർമ്മിച്ച വീടിന്റെ ലോണായി മാസം 16,000 രൂപ അടയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനസിക സമ്മർദ്ദം തന്റെ ആരോഗ്യത്തെയും ബാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിന് ശേഷം തന്റെ മകൾ സ്കൂളിൽ പോകുന്നത് നിർത്തിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അവൾ സ്കൂളിൽ പോകുന്നുണ്ടെങ്കിലും താൻ കൂടെയുണ്ടെങ്കിൽ മാത്രമേ അവൾ പുറത്തിറങ്ങുകയുള്ളൂവെന്നും ദീപക് പറഞ്ഞു.

ജനുവരി 31-ന് ജിമ്മിൽ സ്ത്രീകളും പുരുഷന്മാരും വ്യായാമം ചെയ്തുകൊണ്ടിരിക്കെ ബജ്‌റംഗ് ദൾ പ്രവർത്തകർ അകത്തേക്ക് കടന്നിരുന്നുവെന്നും ഇത് കണ്ടു പേടിച്ചാണ് പലരും ജിമ്മിൽ വരുന്നത് നിർത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എങ്കിലും കുറച്ചു കാലം കഴിഞ്ഞാൽ ആളുകൾ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ദീപക്.