അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ബൈക്കിൽ നിന്നുള്ള വിഷ പുക ശ്വസിച്ച ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. രാമചന്ദ്രയ്യ (70), കൊച്ചുമക്കളായ കാർത്തിക്ക് (15), ഇരട്ട സഹോദരിമാരായ ചന്ദന (എട്ട്), ചരിത (എട്ട്) എന്നിവരാണ് മരിച്ചത്.
രാമചന്ദ്രയ്യയുടെ മകൻ മുരളിയുടെ ബൈക്കിൽ നിന്നുളള വിഷ പുകയാണ് അപകടം ഉണ്ടാക്കിയത്. തകരാറിലായിരുന്ന ബൈക്കിന്റെ എഞ്ചിൻ രാത്രി മുഴുവൻ സ്റ്റാർട്ട് ചെയ്തു വയ്ക്കാൻ മെക്കാനിക്ക് നിർദേശിച്ചിരുന്നു. ഇതേ തുടർന്ന് ബൈക്ക് വീടിനുള്ളിൽ സൂക്ഷിക്കുകയും സ്റ്റാർട്ടാക്കി വയ്ക്കുകയും ചെയ്തു.
മുരളിയും ഭാര്യയും വീടിന്റെ ടെറസിലും രാമചന്ദ്രയ്യയും കൊച്ചുമക്കളും വീടിനുള്ളിലും ഉറങ്ങാൻ പോവുകയും ചെയ്തു. വീടിന്റെ വാതിലുകളും ജനലുകളും അടച്ചിരുന്നതിനാൽ ബൈക്കിൽ നിന്നുള്ള പുക വീട് മുഴുവൻ നിറഞ്ഞു. വാഹനത്തിൽ നിന്ന് വന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് നാല് പേരും ശ്വാസംമുട്ടി മരിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.



