പ്രതിഭാശാലിയായ ജപ്പാനിലെ ‘ജീനിയസ്’ ചിമ്പാന്‍സി ‘ആയി’ വിടവാങ്ങി. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു മരണം. 49-ാം വയസായിരുന്നു.  ഇംഗ്ലീഷ് അക്ഷരമാലയും 100-ലേറെ ചൈനീസ് അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ ഇതിന് കഴിയുമായിരുന്നു. ഇതിനെ പ്രൈമേറ്റുകളുടെ (മനുഷ്യനും കുരങ്ങുകളും ഉള്‍പ്പെട്ട ജീവിവര്‍ഗം) ബുദ്ധിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയിരുന്നു. ആയി എന്നാല്‍, ജാപ്പനീസ് ഭാഷയില്‍ ‘സ്നേഹം’ എന്നാണര്‍ഥം.

പ്രൈമേറ്റുകളുടെ ബോധം, പഠനശേഷി, ഓര്‍മ്മ എന്നിവയെക്കുറിച്ച് പഠിക്കാനും അതിലൂടെ അവയുടെ ബുദ്ധിയെക്കുറിച്ച് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാനും ആയി സഹായിച്ചെന്ന് ടോക്യോ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ദി ഇവലൂണറി ഒറിജിന്‍സ് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ പറഞ്ഞു.

പൂജ്യം മുതല്‍ ഒന്‍പതുവരെയുള്ള അറബിക് അക്കങ്ങള്‍ തിരിച്ചറിയാനും 11 നിറങ്ങള്‍ മനസ്സിലാക്കാനും ആയിക്ക് പറ്റുമായിരുന്നെന്ന് പ്രൈമറ്റോളജിസ്റ്റായ ടെറ്റ്സുറോ മറ്റ്സുസാവ പറഞ്ഞിരുന്നു. പശ്ചിമാഫ്രിക്കയില്‍നിന്ന് 1977-ലാണ് ആയി ടോക്യോ സര്‍വകലാശാലയിലെത്തിയത്. 2000-ല്‍ അയുമു എന്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ കുഞ്ഞും ആയിക്കുള്ളതുപോലുള്ള ചില കഴിവുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത് മാതാപിതാക്കളില്‍നിന്ന് കുട്ടികളിലേക്ക് അറിവ് കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചു.