ഗാസ: ഇസ്രയേൽ അതിർത്തിയിലേക്ക് നുരച്ചുകയറി ഹമാസ് 2023 ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേലി സൈന്യം 60034 പേരെ വധിച്ചെന്ന് പലസ്തീനിലെ ആരോഗ്യ വിഭാഗം. യുദ്ധ മുഖത്ത് സഹായമെത്തിക്കുകയായിരുന്ന 81 വളണ്ടിയർമാരും കൊല്ലപ്പെട്ടെന്നാണ് ഇവർ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നത്.

ആകെ 662 ദിവസം നീണ്ട സംഘർഷത്തിലാണ് പലസ്തീനിൽ മാത്രം ഇത്രയധികം പേർ കൊല്ലപ്പെട്ടത്. ഓരോ ദിവസവും 90 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്ന ഞെട്ടിക്കുന്ന കണക്കാണിത്. ഭക്ഷണം കിട്ടാതെ മരിച്ച 147 പേരിൽ 88 പേർ കുഞ്ഞുങ്ങളാണെന്നും കണക്കുകൾ പറയുന്നു. ഗാസയിൽ ഇപ്പോഴുള്ള മൂന്നിലൊന്ന് പേർക്കും ദിവസം ഒരു നേരം പോലും ഭക്ഷണം ലഭിക്കുന്നില്ല. പോഷകാഹാരം ലഭിക്കാതെ 20000 ത്തോളം കുട്ടികളെ ഏപ്രിൽ മാസത്തിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 3000 പേരുടെ സ്ഥിതി ഗുരുതരമാണ്.

സെപ്തംബറോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. അതോടെ ഗാസയിലെ മുഴുവൻ ജനവും കടുത്ത ഭക്ഷ്യക്ഷാമം നേരിടും. 5ലക്ഷത്തിലധികം പേർ കൊടും പട്ടിണിയിലേക്ക് തള്ളപ്പെടും. ഈ സാഹചര്യമൊഴിവാക്കാൻ സൈനിക നീക്കത്തിൽ നിന്നും അതിർത്തിയിലെ നിയന്ത്രണങ്ങളിൽ നിന്നും ഇസ്രയേലിനെ പിൻവലിപ്പിക്കാൻ ശ്രമിക്കുകയാണ് ലോകരാഷ്ട്രങ്ങൾ.

ഗാസയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ സ്ഥിതിയും ഗുരുതരമാണ്. കുട്ടികൾക്ക് പേശികളില്ലെന്നും തൊലി എല്ലുകളോട് ഒട്ടിച്ചേർന്ന് ഇരിക്കുകയാണെന്നും അഹമ്മദ് അൽ ഫറയിലെ നാസർ ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. ഈ കുട്ടികൾക്ക് മറ്റ് രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.