തൃശൂർ: വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തെ തുടർന്നു മരിച്ച ഇതരസംസ്ഥാന തൊഴിലാളി രാംനാരായണൻ ഭയ്യാരുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറായി. ഇന്നു രാവിലെ മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ തൃശൂർ കളക്ട്രേറ്റിൽ രാംനാരായണന്റെ ഭാര്യയടക്കമുള്ള ബന്ധുക്കളും ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വിട്ടുനൽകാൻ ശ്രമിച്ചപ്പോൾ, നീതി കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു രാംനാരായണന്റെ ബന്ധുക്കൾ വ്യക്തമായിരുന്നു. തുടർന്നാണ് മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ ബന്ധുക്കളുമായി ചർച്ച നടത്തിയത്.
കേസിലെ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ സർക്കാർ നൽകണമെന്നുമാണു ബന്ധുക്കൾ ആവശ്യപ്പെട്ടത്. എന്നാൽ തുക സംബന്ധിച്ചു തീരുമാനമായിട്ടില്ല. കുടുംബത്തിനു പത്തുലക്ഷത്തിൽ കുറയാത്ത തുക നല്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.



