ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ മുന്നൊരുക്കങ്ങളിൽ നിർണ്ണായക കടമ്പ പിന്നിട്ട് ഐഎസ്ആര്‍ഒ. രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിറ്റി) വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിൽ വെച്ചായിരുന്നു പരീക്ഷണം നടത്തിയത്. പിഎസ്എൽവി ദൗത്യത്തിന്റെ പരാജയത്തിന് ശേഷം നടന്ന ആദ്യ ദൗത്യമാണിത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ഈ നേട്ടം പുറംലോകത്തെ അറിയിച്ചത്. ഇന്ന് രാവിലെ നടന്ന പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു.
‘അടുത്ത വർഷം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഭാഗമായുള്ള രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (IADT-02) വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒയ്ക്ക് അഭിനന്ദനങ്ങൾ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ വെച്ചാണ് രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി നടത്തിയത്. ഗഗൻയാൻ ദൗത്യത്തിനായുള്ള സജ്ജീകരണങ്ങളിൽ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്’. ജിതേന്ദ്ര സിംഗ് കുറിച്ചു.



