പാർട്ടി നേതൃത്വവുമായി അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയില്ല. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് പോകുന്നതിനിടെ സുധാകരന്റെ വീടിന് സമീപംകൂടെയാണ് മുഖ്യമന്ത്രി യാത്ര ചെയ്തതെങ്കിലും അദ്ദേഹത്തെ കാണാൻ തയ്യാറായില്ല എന്നാണ് ലഭിക്കുന്ന വിവരം.

പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാൽ എത്താനാവില്ലെന്ന് സുധാകരൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചടങ്ങിന്റെ ലൈവ് സ്ട്രീം തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത് പിന്നീട് അദ്ദേഹം നീക്കം ചെയ്തു. അനുമതിയില്ലാതെ സിപിഐഎം ജില്ലാ കമ്മിറ്റിയിലെ അഡ്മിൻ ലിങ്ക് പങ്കുവെച്ചതാണെന്നാണ് ആരോപണം.

പാലം ഉദ്ഘാടനത്തിന് അല്പസമയം മുൻപാണ് സുധാകരന്റെ ഫേസ്ബുക്ക് പേജിൽ ചടങ്ങിന്റെ ലൈവ് സംപ്രേഷണം പ്രത്യക്ഷപ്പെട്ടത്. പാർട്ടിയുമായി അഭിപ്രായവ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നീക്കം രാഷ്ട്രീയവൃത്തങ്ങളിൽ ശ്രദ്ധ നേടി. മുമ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സുധാകരനെ ചടങ്ങിലേക്ക് നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാൽ അനാരോഗ്യം കാരണം പങ്കെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ചടങ്ങിന്റെ നോട്ടീസിലും സുധാകരന്റെ പേരും ചിത്രവും ഉൾപ്പെടുത്തിയിരുന്നു.